ഷാർജ: (gcc.truevisionnews.com) പ്രാദേശിക മാമ്പഴത്തിന്റെ രുചിവൈവിധ്യം സമ്മാനിച്ച നാലാമത് മാമ്പഴോത്സവം ഖോർഫക്കാനിൽ സമാപിച്ചു. ബിദിയ, ദിബ്ബ, ഫുജൈറ, ഖോർഫക്കാൻ തുടങ്ങിയ മേഖലകളിൽനിന്നുള്ള 33 കർഷകർ ഉൽപാദിപ്പിച്ച 150 ഇനങ്ങൾ മാമ്പഴങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.
4 കിലോ വരെ തൂക്കം വരുന്ന മാമ്പഴങ്ങളും കൂട്ടത്തിലുണ്ടായിരുന്നു. മാമ്പഴം രുചിക്കാനും വാങ്ങാനും അവസരമുണ്ടായിരുന്നു. ജ്യൂസ്, അച്ചാർ, ഉപ്പിലിട്ടത്, മധുരപലഹാരങ്ങൾ, കേക്ക് തുടങ്ങി മാങ്ങ കൊണ്ടുള്ള അനുബന്ധ ഉൽപന്നങ്ങളും മേളയെ സമ്പന്നമാക്കി. പ്രാദേശിക കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനുമാണ് മാമ്പഴോത്സവം സംഘടിപ്പിച്ചത്. കൃഷി, പരിസ്ഥിതി എന്നിവയെ കുറിച്ച് ബോധവൽക്കരണ സെഷനുകളും ഇതോടനുബന്ധിച്ച് നടത്തി.
ഖോർഫക്കാൻ സിറ്റി മുനിസിപ്പാലിറ്റിയും മുനിസിപ്പൽ കൗൺസിലും ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ചേർന്ന് എക്സ്പോ ഖോർഫക്കാനിൽ നടത്തിയ മാമ്പഴോത്സവം ഷാർജ റൂളേഴ്സ് ഓഫിസ് ഡപ്യൂട്ടി ചീഫ് ഷെയ്ഖ് സഈദ് ബിൻ സഖർ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യ, ഒമാൻ, പാക്കിസ്ഥാൻ, യുഗാണ്ട എന്നിവിടങ്ങളിൽനിന്നുള്ള വിശിഷ്ടാതിഥികളും മാമ്പഴോത്സവത്തിന് എത്തി.
Mango Tasting Festival concludes varieties of mangoes displayed