തിരുവനന്തപുരം:( www.truevisionnews.com ) സംസ്ഥാനത്തെ സ്കൂൾ കോമ്പൗണ്ടുകൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിട്ടുനൽകാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ആറ്റുകാൽ പൊങ്കാല സമയത്ത് ഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്കൂൾ മൈതാനം ഉപയോഗിക്കുകയും 400 മുതൽ 500 രൂപ വരെ അനധികൃതമായി പിരിച്ചെടുക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. കുറ്റക്കാരെ ഇതിനോടകം അറസ്റ്റ് ചെയ്തതായും മന്ത്രി അറിയിച്ചു.
സ്കൂൾ പ്രവൃത്തിസമയങ്ങളിൽ വിദ്യാർത്ഥികളല്ലാത്ത പുറത്തുനിന്നുള്ളവർക്ക് ക്യാമ്പസിനുള്ളിൽ പ്രവേശനമില്ലെന്ന ഉത്തരവ് നിലവിലുണ്ട്. സ്കൂൾ വളപ്പിനുള്ളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന തട്ടുകടകൾ നീക്കം ചെയ്യാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ, പേരെന്റ് ടീച്ചേഴ്സ് അസോസിയേഷൻ, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കായി പുതിയ ബൈലോ തയ്യാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങൾ പിടിഎയുടെ പ്രവർത്തനശൈലിയിൽ കൊണ്ടുവരും. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കമ്മിറ്റികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അത്തരം സമിതികളെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Minister V. Sivankutty issues strict directive on parking in school compounds.

































