ഷാർജ: (gcc.truevisionnews.com) വിശ്വാസികൾക്കായി ഈ റമദാനിൽ 17 പുതിയ പള്ളികൾ കൂടി തുറക്കാനൊരുങ്ങി ഷാർജ ഇസ്ലാമിക കാര്യ വകുപ്പ്. ഈ വർഷം തുടക്കം മുതൽ റമദാൻ അവസാനിക്കുന്നതുവരെയുള്ള കാലയളവിൽ വിവിധ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമായി പള്ളികളുടെ നിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഷാർജ സിറ്റിയിൽ 11 പള്ളിയും അൽ ഹംറിയയിൽ ഒന്നും മധ്യ മേഖലയിൽ നാലും കിഴക്കൻ മേഖലയിൽ ഒരു പള്ളിയുമാണ് തുറക്കുന്നത്. 17 പള്ളികളിലായി മൊത്തം 9000 പുരുഷ, വനിത ആരാധകരെ ഉൾകൊള്ളാനാവും.
അതത് പ്രദേശങ്ങളിലെ വിശ്വാസികൾക്ക് സമാധാനത്തോടെ വിശ്വാസപരമായ കർമങ്ങൾ നിർവഹിക്കാൻ ഇതുവഴി സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. നഗര വികസനത്തിനും ജനസംഖ്യ വർധനവിനും അനുസരിച്ച് പള്ളികൾ നിർമിക്കുന്നതിനും ആത്മീയ അന്തരീക്ഷം നൽകുന്നതിനും വിശ്വാസികൾക്കും റമദാൻ വ്രതമെടുക്കുന്നവർക്കും ആശ്വാസം ഉറപ്പുവരുത്തുന്നതിനും നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി.
പള്ളികളുടെ സംരക്ഷണത്തിലും സമൂഹത്തിൽ അതിന്‍റെ പങ്ക് ശക്തിപ്പെടുത്തുന്നതിലും സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടുകളാണ് പുതിയ തീരുമാനം പ്രതിഫലിക്കുന്നതെന്ന് ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ അംഗവും ഡിപാർട്ട്മെന്‍റ് ഓഫ് ഇസ്ലാമിക അഫേഴ്സ് ചെയർമാനുമായ ഡോ. ഇസ്സ സെയ്ഫ് ബിൻ ഹൻസൽ പറഞ്ഞു. പുതുതായി തുറന്ന പള്ളികൾ വലിപ്പത്തിലും വാസ്തുവിദ്യയിലും വിത്യസ്ത പുലർത്തുന്നവയാണ്. യഥാർഥ ഇസ്ലാമിക വാസ്തുവിദ്യകളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഇവയുടെ രൂപകൽപനയെന്നും ഓരോ മേഖലയിലേയും നഗര സവിശേഷതകൾ പ്രതിഫലിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
17 new mosques open in Sharjah during Ramadan; 9,000 worshippers can worship at the same time

































