ദുബായ് : ( gcc.truevisionnews.com ) ലോകത്തെ ഏറ്റവും മികച്ച ഗതാഗത സംവിധാനമെന്ന ലക്ഷ്യത്തിലേക്ക് ദുബായ് ഒരു പടികൂടി അടുക്കുന്നു. നഗരഗതാഗതത്തിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഡ്രൈവറില്ലാ ടാക്സി സേവനം വരും വർഷം മാർച്ചിൽ ആരംഭിക്കുമെന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ ആദ്യ ഘട്ടത്തിൽ നൂറ് സ്വയം നിയന്ത്രിത ടാക്സികളാണ് നിരത്തിലിറങ്ങുക. അത്യാധുനിക സാങ്കേതികവിദ്യയും കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
വേൾഡ് ഗവൺമെന്റ്സ് സമിറ്റ് 2026 നടക്കുന്ന മദീനത്ത് ജുമൈറയിലേക്കുള്ള യാത്രയിൽ ശൈഖ് ഹംദാൻ തന്നെ ഡ്രൈവറില്ലാ വാഹനത്തിൽ യാത്ര ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. ബൈഡുവിന്റെ ‘അപ്പോളോ ഗോ’യുടെ വാഹനത്തിലാണ് അദ്ദേഹം സഞ്ചരിച്ചത്. ‘ഹാൻഡ്സ് ഓഫ് ഫ്യൂച്ചർ ഓൺ’ എന്ന കുറിപ്പോടെ യാത്രയുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചു.
ദുബായിലെ ഗതാഗതം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവും ഉൾക്കൊള്ളുന്നതുമായതാക്കുകയാണ് ലക്ഷ്യമെന്ന്, ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ പറഞ്ഞു. ദീർഘകാല സുസ്ഥിര ഗതാഗത ദർശനം യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
പോണി എ ഐ, ഉബർ, ബൈഡുവിന്റെ അപ്പോളോ ഗോ എന്നീ മൂന്ന് കമ്പനികളാണ് ആർടിഎയുമായി സഹകരിച്ച് ഡ്രൈവറില്ലാ ടാക്സി സേവനം നടത്തുന്നത്. ചൈനയ്ക്ക് പുറത്ത് അപ്പോളോ ഗോയുടെ ആദ്യ പ്രവർത്തനമാണിത്. അടുത്ത വർഷങ്ങളിൽ ആയിരത്തിലധികം വാഹനങ്ങളിലേക്ക് സേവനം വിപുലീകരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
Driverless taxis will be launched in Dubai in March


































