#Blue flower #'Blue Tea' #Saudi #Jizan Mountains Authority
റിയാദ് : (https://gcc.truevisionnews.com/) കേരളത്തിലെ നാട്ടുമ്പുറങ്ങളിലെ വേലികളിലും തൊടികളിലും ആരും ശ്രദ്ധിക്കാതെ പടർന്നു കിടക്കുന്ന നീല ശംഖുപുഷ്പം ഇനി സൗദി അറേബ്യയിൽ വൻ വരുമാനമുള്ള നവയുഗ വിളയാകും.
ആഗോള ആരോഗ്യ-ടൂറിസം വിപണിയിൽ വൻ ഡിമാൻഡുള്ള 'ബ്ലൂ ടീ' (നീലച്ചായ) ഉത്പാദിപ്പിക്കുന്നതിനായി ശംഖുപുഷ്പം കൃഷി വ്യാപകമാക്കാൻ സൗദിയിലെ ജിസാൻ മൗണ്ടൻസ് ഡെവലപ്‌മെന്റ് അതോറിറ്റി തീരുമാനിച്ചു.
ക്ലിറ്റോറിയ ടെർനേറ്റിയ എന്ന ശംഖുപുഷ്പത്തിന്റെ ചായ സാധ്യതകൾ മലയാളികൾ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലെന്നിരിക്കെ സൗദി ഇതിനെ ഹൈ-വാല്യൂ കാർഷിക വിളയായി പ്രഖ്യാപിച്ച് പൈലറ്റ് പ്രോജക്ട് നടപ്പാക്കുകയാണ്. ജിസാൻ മലനിരകളിലെ അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുത്തിയാണു നീല വസന്തത്തിന് തുടക്കമിട്ടിരിക്കുന്നത്.
പോഷകഗുണങ്ങളുടെ കലവറയായ നീലച്ചായ കഫീൻ ഒട്ടുമില്ലാത്തതും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നവുമാണ്. ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും മാനസിക സമ്മർദം അകറ്റാനും ഈ മാന്ത്രികച്ചായ ഉത്തമമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ചായയിൽ അൽപം നാരങ്ങാനീര് ചേർക്കുമ്പോൾ വയലറ്റ് നിറമാകുന്നതും വിപണി മൂല്യം വർധിപ്പിക്കുന്നു. ഉണങ്ങിയ ശംഖുപുഷ്പ പൂക്കൾക്ക് ആഗോളതലത്തിൽ ഇപ്പോൾ തന്നെ വൻ വിലയുണ്ട്.
Content Highlight: Blue flower, 'Blue Tea', Saudi, Jizan Mountains Authority




































