ദോഹ: (gcc.truevisionnews.com) ഖത്തറിൽ ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നു. വർക്ക് ഫ്രം ഹോം അവസാനിപ്പിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ ഖത്തറിൽ ചൊവ്വാഴ്ച മുതൽ ജീവനക്കാർ ഓഫീസുകളിലേക്ക് മടങ്ങിയെത്തി.
സിവിൽ സർവീസ് ആൻഡ് ഗവൺമെന്‍റ് ഡെവലപ്‌മെന്‍റ് ബ്യൂറോയുടെ നിർദ്ദേശപ്രകാരം എല്ലാ സർക്കാർ മന്ത്രാലയങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജീവനക്കാർ ചൊവ്വാഴ്ച നേരിട്ട് ജോലിയിൽ പ്രവേശിച്ചു. ഇതോടെ സർക്കാർ, സ്വകാര്യ മേഖലകളുടെ പ്രവർത്തന സമയം സാധാരണ നിലയിലേക്ക് മാറി. മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഖത്തറിലെ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് സെക്രട്ടേറിയറ്റ് ജനറൽ രാജ്യത്ത് വർക്ക് ഫ്രം ഹോം സംവിധാനമേർപ്പെടുത്തിയിരുന്നത്.
അതേസമയം, ജോലിസ്ഥലങ്ങളിലേക്ക് മടങ്ങുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക നിർദ്ദേശം നൽകി. അടിയന്തര സാഹചര്യങ്ങളിൽ പുറത്തുകടക്കാനുള്ള എമർജൻസി എക്സിറ്റുകളും അസംബ്ലി പോയിന്റുകളും എല്ലാവർക്കും പരിചിതമായിരിക്കണം. സുരക്ഷിതമായ ഒരു തൊഴിലിടം ഒരുക്കുന്നതിനായി മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ ഊന്നിപ്പറഞ്ഞു.
Offices are back in action Qatar eases restrictions announces end of work-from-home

































