ദുബൈ: (gcc.truevisionnews.com) പശ്ചിമേഷ്യയിലെ നിലവിലെ സങ്കീർണ്ണമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വൻ സജ്ജീകരണങ്ങളുമായി ലുലു ഗ്രൂപ്പ്. മുപ്പതിലേറെ വിമാന-കപ്പൽ സർവീസുകളിലൂടെ ഏകദേശം 9,000 മെട്രിക് ടണ്ണോളം ഭക്ഷ്യസാധനങ്ങളാണ് ലുലു ഗൾഫിലെത്തിച്ചത്.
ഇതിൽ 6,000 ടണ്ണിലേറെ ഉൽപ്പന്നങ്ങളും യുഎഇയിലേക്കാണ് എത്തിച്ചിരിക്കുന്നത്. എത്തിഹാദ് എയർവേസിന്റെ പ്രത്യേക കാർഗോ വിമാനങ്ങളിലായി ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, കെനിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പഴങ്ങൾ, പച്ചക്കറികൾ, മാംസം എന്നിവയാണ് പ്രധാനമായും വിതരണത്തിനെത്തിച്ചത്. ഇതിനായി മാത്രം 20 ചാർട്ടേഡ് വിമാനങ്ങൾ ലുലു സജ്ജമാക്കിയിരുന്നു.
വരാനിരിക്കുന്ന പെരുന്നാൾ കൂടി കണക്കിലെടുത്ത് മുംബൈയിൽ നിന്ന് കപ്പൽ മാർഗ്ഗവും വൻതോതിൽ ഭക്ഷ്യശേഖരം എത്തിച്ചിട്ടുണ്ട്. അരി, മുട്ട തുടങ്ങിയ അവശ്യസാധനങ്ങളും ഇതിൽ ഉൾപ്പെടുന്നു. വിദേശങ്ങളിൽ നിന്ന് അടിയന്തരമായി നാട്ടിലേക്ക് മടങ്ങുന്നവർക്കായി ഏർപ്പെടുത്തിയ പ്രത്യേക വിമാനങ്ങളുടെ മടക്കയാത്രയും ഉൽപ്പന്നങ്ങൾ എത്തിക്കാൻ ലുലു പ്രയോജനപ്പെടുത്തി.
യുഎഇക്ക് പുറമെ സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലേക്കും ലുലുവിന്റെ വിവിധ കയറ്റുമതി കേന്ദ്രങ്ങൾ വഴി ഉൽപ്പന്നങ്ങൾ എത്തിച്ചിട്ടുണ്ട്. 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് ഇത്തരത്തിൽ ഗൾഫ് വിപണിയിൽ എത്തിയിരിക്കുന്നത്.
പെരുന്നാൾ വിപണിയിൽ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. വരും ദിവസങ്ങളിലും കൂടുതൽ രാജ്യങ്ങളിൽ നിന്ന് ചരക്ക് എത്തിക്കുന്നത് തുടരും.
ലുലുവിന്റെ ഈ നീക്കം ഗൾഫിലെ ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്നതോടൊപ്പം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ കാർഷിക കയറ്റുമതി മേഖലയ്ക്കും അവിടുത്തെ തൊഴിലാളികൾക്കും വലിയ കരുത്തേകുന്നുണ്ട്.
Lulu delivers 9000 tonnes of products to Gulf



























