റിയാദ് : (gcc.truevisionnews.com) സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയായി ഷെയ്ഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ ബിൻ അബ്ദുല്ല അൽ-ഫൗസാനെ നിയോഗിച്ചു കൊണ്ട് രാജകീയ ഉത്തരവിറങ്ങി. സൗദി ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിതസഭാ മേധാവിയും ഫത് വ കമ്മിറ്റി ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുല്‍ അസീസ് ആലുഷെയ്ഖ് അന്തരിച്ച ഒഴിവിലാണ് പുതിയ നിയമനം.
സൗദി അറേബ്യയിലെ മുതിർന്ന പണ്ഡിതരുടെ കൗൺസിലിന്റെ ചെയർമാനായും, പണ്ഡിത ഗവേഷണത്തിനും ഫത്‌വയ്ക്കുമുള്ള ജനറൽ പ്രസിഡൻസിയുടെ ജനറൽ പ്രസിഡന്റായും ഫൗസാനെ നിയോഗിച്ചു. മന്ത്രി പദവിയോടെയാണ് നിയമനം.
മുതിർന്ന പണ്ഡിതരുടെ കൗൺസിൽ അംഗമായ ഫൗസാൻ 1992 മുതൽ പണ്ഡിത ഗവേഷണത്തിനും ഫത്‌വയ്ക്കുമുള്ള സൗദി അറേബ്യയുടെ സ്ഥിരം സമിതി അംഗമാണ്. മക്കയിലെ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി അംഗം, റിയാദിലെ അൽ-മലാസ് ജില്ലയിലെ പ്രിൻസ് മിത്അബ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് പള്ളിയിലെ ഇമാം, ഹജ് വേളയിൽ പ്രഭാഷകർക്ക് മേൽനോട്ടം വഹിക്കുന്ന കമ്മിറ്റി അംഗവുമാണ്.
സൗദി സർവകലാശാലകളിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി നിരവധി അക്കാദമിക് പ്രബന്ധങ്ങളുടെ സൂപ്പർവൈസറുമാണ് ഡോ. ഫൗസാൻ. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദേശപ്രകാരമാണ് നിയമനം.
Saudi Arabia has a new Grand Mufti Dr Salih bin Fawzan bin Abdullah Al-Fawzan