ദമാം: (gcc.truevisionnews.com)ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. നിലമ്പൂർ, പൊത്തുകല്ല്, വെളിയംപാടം സ്വദേശി മണിമല പറമ്പിൽ റിജോ മത്തായിയുടെ (41) മൃതദേഹമാണ് സാമൂഹ്യപ്രവർത്തകരുടെ സഹകരണത്തോടെ നാട്ടിലെത്തിച്ചത്. ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലായിരിക്കെയായിരുന്നു ഹൃദയാഘാതം സംഭവിച്ചത്.
ഓഗസ്റ്റ് 15നായിരുന്നു സംഭവം. കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാർ, തുഖ്ബ, ഒന്നാം ക്രോസിലെ മുറിയിൽ മൂന്നുദിവസത്തിനുശേഷം അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. റിജോയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് സുഹൃത്തുക്കളും ബന്ധുക്കളും നാട്ടിലുള്ള കുടുംബാംഗങ്ങളും ചേർന്ന് സാമൂഹ്യപ്രവർത്തകരുടെ സഹായം തേടിയത്.
നാട്ടിൽ നിന്നും പിതൃസഹോദരനായ പോത്തുകല്ല് ഗ്രാമപഞ്ചായത്ത് അംഗം എം.എ. തോമസ് പൊന്നച്ചൻ സൗദിയിലുള്ള സാമൂഹികപ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. പൂട്ടിയിട്ട മുറിയിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസിന്റെ സഹായത്തോടെ ബലംപ്രയോഗിച്ച് തുറന്ന വാതിലിനു സമീപം വീണുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 15 വർഷമായി സൗദിയിലെ കാമറൂൺ പെട്രോളിയം കമ്പനിയിൽ ജീവനക്കാരനായിരുന്നു റിജോ. ലോക കേരള സഭാംഗവും ജീവകാരുണ്യപ്രവർത്തകനുമായ നാസ് വക്കം ഫൊറൻസിക്, പൊലീസ് ക്ലിയറൻസ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തുടങ്ങിയ നിയമനടപടികൾ വേഗത്തിലാക്കാൻ സഹായിച്ചു. ഇന്ന് (ചൊവ്വാഴ്ച) രാവിലെ ദമാമിൽ നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിൽ കൊണ്ടുവന്ന മൃതദേഹം, നോർക്ക ഏർപ്പെടുത്തിയ സൗജന്യ ആംബുലൻസിൽ വീട്ടിലെത്തിച്ചു
Body of expatriate Malayali who died in Saudi Arabia brought back home