മസ്‌കത്ത്: (https://truevisionnews.com/) ഒമാനിൽ കടുത്ത വേനൽക്കാല ചൂട് തുടരുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദോഫാറിലെ മുഖ്‌ഷിനിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 49.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
ഇതിന് പുറമെ മുഖൈസിനയിൽ 48.9 ഡിഗ്രിയും ഹൈമയിൽ 48.4 ഡിഗ്രിയും അസ് സുനൈനയിൽ 48.0 ഡിഗ്രിയും താപനില റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ പല ഉൾപ്രദേശങ്ങളിലും മരുഭൂമി മേഖലകളിലും താപനില 50 ഡിഗ്രിയോട് അടുക്കുകയാണെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ ഉച്ചകഴിഞ്ഞ് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും, ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിർത്തണമെന്നും അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി. പുറത്തു ജോലി ചെയ്യുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും കഠിനമായ കായികാധ്വാനങ്ങൾ പരിമിതപ്പെടുത്തണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ഓർമ്മിപ്പിച്ചു.
പ്രത്യേകിച്ച് കുട്ടികൾ, പ്രായമായവർ, പുറം ജോലി ചെയ്യുന്നവർ എന്നിവർ അധിക ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. അടുത്ത ദിവസങ്ങളിലും താപനില ഉയർന്നു നിൽക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Content Highlight: Oman Heatwave: Mukhshen Records 49.4°C, Temperature Nears 50°C



































