#Qatar #Iran Attack #Gulf News #Missile Defense
ദോഹ: ഇറാന്റെ ആക്രമണങ്ങളെ തുടർന്ന് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.ശാന്തത പാലിക്കാനും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു. വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
തെറ്റായ വിവരങ്ങളും സ്ഥിരീകരിക്കാത്ത ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കിടരുതെന്നും അല്ലാത്ത പക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.സുരക്ഷാ വിഭാഗങ്ങൾ അതീവ ജാഗ്രതയിൽ ആണെന്നും പൊതു സുരക്ഷയും അവശ്യ സേവനങ്ങളും 24 മണിക്കൂറും ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ആക്രമണത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റതായും ആവശ്യമായ വൈദ്യസഹായം നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.അതേസമയം ബഹ്റൈനിൽ രാത്രിയിൽ രണ്ടുതവണ അപായ സൈറൺ മുഴങ്ങി. ജനങ്ങളോട് ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും അധികൃതർ നിർദ്ദേശം നൽകി.
രാജ്യത്തിന് നേരെ ഉണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് സൈന്യം അറിയിച്ചു. പ്രതിരോധ സമയത്ത് കേൾക്കുന്ന സ്ഫോടന ശബ്ദങ്ങളിൽ പരിഭ്രാന്തരാകരുതെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കുവൈത്ത് അധികൃതർ പറഞ്ഞു.

വ്യോമാതിർത്തിയിലേക്ക് വന്ന ഇറാന്റെ മൂന്ന് മിസൈലുകൾ ജോർദാൻ സായുധ സേനയും തകർത്തു. ആകാശത്ത് വെച്ച് തന്നെ മിസൈലുകൾ നശിപ്പിച്ചതായും രാജ്യത്ത് ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജോർദാൻ സേന സ്ഥിരീകരിച്ചു.
Content Highlight: Qatar Bahrain Kuwait Jordan On Alert After Iran Attacks | Advisory Issued



































