#Latest News #Iran Missile Drone Attack #Kuwait Ministry
കുവൈത്ത് സിറ്റി: (gcc.truevisionnews.com) ഇന്ന് പുലർച്ചെ കുവൈത്തിന് നേരെയുണ്ടായ വ്യോമാക്രമണ ശ്രമത്തിന്റെ കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ചെത്തിയ 3 ബാലിസ്റ്റിക് മിസൈലുകൾ, ഒരു ക്രൂസ് മിസൈൽ, 10 അത്യാധുനിക ഡ്രോണുകൾ എന്നിവയാണ് കുവൈത്ത് വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് വെടിവെച്ചിട്ടത്. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾക്ക് പരിക്കേറ്റു.
മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും 10 ശത്രു ഡ്രോണുകളും കുവൈത്ത് സായുധസേന വിജയകരമായി തടഞ്ഞ് നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി അറിയിച്ചു. പരിക്കേറ്റ വ്യക്തി ചികിത്സയിൽ കഴിയുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു.
വ്യോമപ്രതിരോധ നടപടികൾക്ക് ശേഷം വിവിധ സ്ഥലങ്ങളിൽ വീണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും സുരക്ഷിതമാക്കുന്നതിനുമായി ലാൻഡ് ഫോഴ്‌സ് എൻജിനീയറിംഗ് വിഭാഗത്തിലെ ഇൻസ്പെക്ഷൻ ആൻഡ് ഡിസ്പോസൽ സംഘം വിവിധ സ്ഥലങ്ങളിലെത്തിയിരുന്നു. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ സംരക്ഷിക്കുന്നതിനുമായി സായുധസേന ഉയർന്ന ജാഗ്രതയോടെയും പൂർണ സജ്ജതയോടെയും ചുമതലകൾ നിർവഹിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
തകർന്നുവീണ മിസൈൽ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ പതിച്ചതിനെ തുടർന്ന് ചിലയിടങ്ങളിൽ നേരിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ സ്ഥിതിഗതികൾ ഇപ്പോൾ പൂർണ്ണമായും സുരക്ഷിതമാണെന്നും വ്യോമപ്രതിരോധ സേന അതീവ ജാഗ്രതയിലാണെന്നും കുവൈത്ത് ഭരണകൂടം വ്യക്തമാക്കി. വരും മണിക്കൂറുകളിലും ജാഗ്രത പാലിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
Content Highlight: Iran missile and drone attack on Kuwait Ministry of Interior releases details































