റാസൽഖൈമ: (gcc.truevisionnews.com) മരുഭൂമിയിലെ കൊടുംചൂടിൽ പർവ്വതാരോഹണത്തിനിടെ സൂര്യാഘാതമേറ്റ് അവശയായ യുവതിയെ തോളിലേറ്റിയ ഹൈക്കിങ് ഗൈഡ് ഫൈസൽ ശൽമാനിക്ക് അഭിനന്ദന പ്രവാഹം.
റാക് റാസ് അൽ അഷർ ഉൾഗ്രാമത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ട്രക്കിങ്ങിനിടെ സൂര്യതാപമേറ്റ് ശരീരമാകെ വിറയ്ക്കുകയും സംസാരശേഷി നഷ്ടപ്പെട്ട് ബോധരഹിതയാവുകയും ചെയ്ത യുവതിക്ക് 43 കാരനായ ഫൈസൽ ശൽമാനി താങ്ങാവുകയായിരുന്നു.
സമീപത്ത് മറ്റൊരു സംഘത്തോടൊപ്പം ട്രക്കിങ് നടത്തുകയായിരുന്ന ഫൈസൽ വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തി പ്രഥമശുശ്രൂഷകൾ നൽകി. ദുർഘടമായ വഴികളും കുത്തനെയുള്ള മലനിരകളും കാരണം രക്ഷാസേനയ്ക്ക് ഉടൻ സ്ഥലത്തെത്താൻ കഴിയാത്ത സാഹചര്യമായിരുന്നു.
ഇതോടെ യുവതിയെ സ്വന്തം ചുമലിലേറ്റിയ ഫൈസൽ ഏകദേശം മൂന്ന് മണിക്കൂറോളം നടന്നാണ് സുരക്ഷിതമായ സ്ഥലത്തെത്തിച്ചത്. അവിടെ കാത്തുനിന്ന ആംബുലൻസ് സംഘം യുവതിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
ആദ്യം റാസൽഖൈമയിലും പിന്നീട് ദുബായിലും ചികിത്സ തേടിയ യുവതി ആരോഗ്യനില വീണ്ടെടുത്തതിനെ തുടർന്ന് ആശുപത്രി വിട്ടു. വേനൽക്കാലത്ത് ട്രക്കിങ്ങിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.
കടുത്ത ചൂടുള്ള സമയങ്ങളിൽ ട്രക്കിങ് ഒഴിവാക്കി പുലർച്ചെയോ വൈകുന്നേരമോ മാത്രം യാത്രകൾ തെരഞ്ഞെടുക്കണം. ശരീരത്തിൽ അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനടി തണലുള്ള ഇടത്തേക്ക് മാറുകയും ശരീരത്തിലെ താപനില കുറയ്ക്കാൻ ശ്രമിക്കുകയും വേണം.
മതിയായ അളവിൽ വെള്ളം കുടിക്കേണ്ടതും ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതും അനിവാര്യമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
Hiking guide saves woman from sunburn while trekking





































