ദുബൈ: (gcc.truevisionnews.com) യു.എ.ഇയിൽ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യുവരിച്ച രണ്ട് സൈനികർക്ക് രാജ്യം അത്യന്തം വികാരനിർഭരമായ യാത്രയയപ്പ് നൽകി. അബുദാബിയിലെ സായിദ് സൈനിക ആശുപത്രിയിൽ നടന്ന ചടങ്ങിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ക്യാപ്റ്റൻ സഈദ് അൽ ബലൂഷിയുടെയും ഫസ്റ്റ് ലഫ്റ്റനന്റ് അലി സാലിഹ് ഇസ്മായിൽ അൽ തനൂജിയുടെയും മൃതദേഹങ്ങൾ സൈന്യം ഏറ്റുവാങ്ങിയത്.
തിങ്കളാഴ്ച ദേശീയ ദൗത്യത്തിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് ഹെലികോപ്റ്റർ തകർന്നു വീണായിരുന്നു ഇരുവരുടെയും മരണം. പ്രിയപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ സൈനിക ഉദ്യോഗസ്ഥരും മുതിർന്ന നേതാക്കളും ബന്ധുക്കളുമടക്കം വലിയൊരു നിര തന്നെ ആശുപത്രിയിൽ എത്തിയിരുന്നു.
ഫസ്റ്റ് ലഫ്റ്റനന്റ് അൽ തനൂജിയുടെ മയ്യിത്ത് നമസ്കാരം റാസൽഖൈമയിലെ അൽ റാസ് അബ്ദുല്ല അലി ഇബ്രാഹിം അൽ അമാഷ് പള്ളിയിലാണ് നടന്നത്. ഈ ചടങ്ങിൽ റാസൽഖൈമ ഭരണാധിപൻ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി നേരിട്ട് പങ്കെടുത്തു.
രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ ത്യാഗം സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തപ്പെടുമെന്നും അവർ ജനമനസ്സുകളിൽ എന്നും അഭിമാനത്തോടെ ഓർക്കപ്പെടുമെന്നും അദ്ദേഹം അനുസ്മരിച്ചു.
അൽ ഐനിൽ നടന്ന ക്യാപ്റ്റൻ സഈദ് റാശിദ് ഹമദ് അൽ ബലൂഷിയുടെ മയ്യിത്ത് നമസ്കാരത്തിൽ ഒമാൻ, ബഹ്‌റൈൻ, സൗദി അറേബ്യ തുടങ്ങിയ അയൽരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് പ്രതിരോധ മന്ത്രാലയം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടിയ ഈ ധീരസൈനികരുടെ വിയോഗം യു.എ.ഇക്ക് വലിയൊരു നഷ്ടമാണെന്ന് വാർത്താക്കുറിപ്പിൽ അധികൃതർ വ്യക്തമാക്കി.
A heroic farewell to the fallen soldiers



























.png)






