കൊച്ചി: ( www.truevisionnews.com ) ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ.
സ്വര്‍ണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അടക്കമുള്ള കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.ഉച്ചയ്ക്കുശേഷമാണ് തന്ത്രി കണ്ഠരര് രാജീവ് കടവന്ത്രയിലെ ഇഡി ഓഫീസിലെത്തിയത്. ഇന്ന് ഹാജരാകാനായിരുന്നു തന്ത്രിക്ക് ഇഡി നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, ഉച്ചവരെയും തന്ത്രി ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരായേക്കില്ലെന്നും വിവരം ഉണ്ടായിരുന്നു.
എന്നാൽ, ഇതിനിടെയാണ് ഉച്ചയ്ക്കുശേഷം തന്ത്രി ഓഫീസിലെത്തിയത്. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ജയിലിലായി ജാമ്യത്തിലിറങ്ങിയശേഷമാണ് തന്ത്രിക്ക് ഇഡി ചോദ്യം ചെയ്യലിനുള്ള സമൻസ് അയക്കുന്നത്. കഴിഞ്ഞ ദിവസം കേസിൽ തിരുവിതാംകൂര്‍ ദേവസ്വ ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എന്‍.വാസുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു.
എസ് ഐ ടി അറസ്റ്റ് ചെയ്ത് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ വാസുവിന് സ്വഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഡി വിളിപ്പിച്ചത്. ആകെ28 പേരെയാണ് ഇഡി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടന്‍ ജയറാം ഉള്‍പ്പെടെ കേസിലെ സാക്ഷികളായവരെ കഴിഞ്ഞയാഴ്ചകളില്‍ ഇഡി വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇഡി ഇതുവരെ സമന്‍സ് അയച്ചിട്ടില്ല.
Sabarimala gold theft Enforcement Directorate questions Thantri Kantar Raji


































