ദുബായ്: (gcc.truevisionnews.com) ദുബായിലെ പൊതു പാർക്കിങ് സേവനദാതാക്കളായ പാർക്കിൻ പരിശോധനകൾ ശക്തമാക്കിയതോടെ നഗരത്തിൽ പാർക്കിങ് പിഴകളിൽ വൻ വർധന രേഖപ്പെടുത്തി. 2025ന്റെ അവസാന പാദത്തിൽ മാത്രം 8.10 ലക്ഷം നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്.
മുൻവർഷം ഇതേ കാലയളവിൽ ഇത് 5.09 ലക്ഷമായിരുന്നു. പിഴകളുടെ എണ്ണത്തിൽ 59 ശതമാനത്തിന്റെ വർധനയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ സമർപ്പിച്ച കമ്പനിയുടെ വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്.
നിമിഷനേരത്തിനുള്ളിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്ത് നിയമലംഘനങ്ങൾ കണ്ടെത്തുന്ന സ്മാർട്ട് ഇൻസ്പെക്ഷൻ കാറുകളുടെ എണ്ണം വർധിപ്പിച്ചതാണ് പിഴകൾ കൂടാൻ പ്രധാന കാരണം. കഴിഞ്ഞ വർഷം അവസാന പാദത്തിൽ ഫീൽഡ് എൻഫോഴ്സ്മെന്റ് ടീം 1.15 കോടി വാഹനങ്ങൾ സ്കാൻ ചെയ്തു.
മുൻവർഷം ഇത് വെറും 50 ലക്ഷമായിരുന്നു. സ്മാർട്ട് സ്കാനിങ് കാറുകളുടെ എണ്ണം 27 ആയി ഉയർത്തിയതോടെ പരിശോധനയുടെ വേഗവും വ്യാപ്തിയും വർധിച്ചു. ആകെ ലഭിച്ച പിഴകളിൽ 80 ശതമാനവും (ഏകദേശം 6.50 ലക്ഷം) പൊതു പാർക്കിങ് നിയമങ്ങൾ ലംഘിച്ചതിനാണ്. വരാനിരിക്കുന്ന റമസാൻ കാലയളവിലും സമാനമായ രീതിയിൽ കർശന പരിശോധനകൾ തുടരാനാണ് സാധ്യത.
Parking inspections intensified Huge increase in parking fines in Dubai





























