ഷാർജ: ( gcc.truevisionnews.com ) മദ്യലഹരിയിൽ യുവതിയെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ അറബ് സ്വദേശിയെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങളായി മദ്യപിക്കുന്ന സ്വഭാവമുള്ള പ്രതി അന്ന് നിയന്ത്രണം വിട്ട് യുവതിയെ ആക്രമിക്കാൻ മുതിരുകയായിരുന്നുവെന്നാണ് കേസ്.
സംഭവദിവസം ഇവർ തമ്മിലുണ്ടായ വാക്കുതർക്കമാണ് ഒടുവിൽ വധഭീഷണിയിൽ കലാശിച്ചത്. പ്രകോപിതനായ പ്രതി യുവതിയെ മോശം വാക്കുകളാൽ അധിക്ഷേപിക്കുകയും ജീവന് ഭീഷണിയുയർത്തുകയും ചെയ്തതോടെ ഭയന്നുപോയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ ഷാർജ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
അന്വേഷണ വേളയിൽ ഇയാൾ മദ്യപിച്ചിരുന്നതായും യുവതിയെ അസഭ്യം പറഞ്ഞതായും പ്രോസിക്യൂഷൻ കണ്ടെത്തി. തുടർന്ന് മദ്യപാനം, അസഭ്യം പറയൽ, ക്രിമിനൽ ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ മദ്യപിച്ചിരുന്നതായും യുവതിയെ ഭീഷണിപ്പെടുത്തിയതായും പ്രതി സമ്മതിച്ചു. എന്നാൽ ലഹരിയിലായിരുന്നതിനാൽ തന്റെ പെരുമാറ്റത്തെക്കുറിച്ച് പൂർണമായ ബോധ്യമുണ്ടായിരുന്നില്ലെന്നാണ് ഇയാൾ കോടതിയിൽ നൽകിയ മൊഴി. ഈ കേസിൽ യുവാവിനെതിരെ ഷാർജ മിസ്ഡമീനർ കോടതിയിൽ വിചാരണ ആരംഭിച്ച ശേഷം കൂടുതൽ വാദങ്ങൾ കേട്ട ശേഷം വിധി പ്രസ്താവിക്കുന്നത് മാർച്ച് ഒൻപതിലേക്ക് കോടതി മാറ്റി വച്ചു.
Drunk expatriate youth arrested in Sharjah for verbally abusing and threatening a young woman


































