ദുബൈ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ദുബായ് പോലീസ് നടത്തുന്ന ഭിക്ഷാടന വിരുദ്ധ ക്യാമ്പയിനിൽ ഒരാൾ പിടിയിലായി. ഇയാളിൽ നിന്ന് 20,000 ദിർഹത്തോളം പോലീസ് കണ്ടുകെട്ടി. ആഡംബര കാറുടമകളെ ലക്ഷ്യം വെച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്.
പാർക്കിംഗ് ഏരിയകൾ, ട്രാഫിക് സിഗ്നലുകൾ എന്നിവിടങ്ങളിൽ കാത്തുനിന്നാണ് ഇയാൾ ഭിക്ഷാടനം നടത്തിയിരുന്നത്. കാറുടമകളുടെ അരികിലെത്തി ദയനീയമായ കഥകൾ പറഞ്ഞ് സഹതാപം പിടിച്ചുപറ്റിയാണ് വലിയ തുകകൾ കൈക്കലാക്കിയിരുന്നത്. റമദാൻ മാസത്തിൽ ജനങ്ങളുടെ കാരുണ്യത്തെ ചൂഷണം ചെയ്യുന്ന സംഘങ്ങളെ കണ്ടെത്താൻ പരിശോധന കർശനമാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു.
സഹായം ആവശ്യമുള്ളവർക്കായി രാജ്യത്ത് നിരവധി ചാരിറ്റബിൾ സംഘടനകളും ഏജൻസികളുമുണ്ട്. നേരിട്ട് പണം നൽകുന്നതിന് പകരം ഇത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ അലി സലേം അൽ ഷംസി പറഞ്ഞു. സോഷ്യൽ മീഡിയ വഴിയും വെബ്‌സൈറ്റുകൾ വഴിയും പണം ആവശ്യപ്പെടുന്ന ഓൺലൈൻ ഭിക്ഷാടനത്തിനെതിരെയും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്ന് മാസം വരെ തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ലഭിക്കുന്നതാണ്.
Man arrested for begging by defrauding car owners in Dubai; Dh20,000 seized

































