കുവൈറ്റ് സിറ്റി: ( https://gcc.truevisionnews.com/) വിദേശത്ത് നിന്ന് മയക്കുമരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ച കേസിലും ലഹരി ഉപയോഗിച്ച കേസിലും പ്രമുഖ കുവൈറ്റ് വനിതയ്ക്കും അറബ് സ്വദേശിയായ ഭർത്താവിനും കോടതി തടവ് ശിക്ഷ വിധിച്ചു.
കുവൈറ്റ് ക്രിമിനൽ കോടതിയാണ് ഇരുവരെയും രണ്ട് വർഷം തടവിനും പിഴയൊടുക്കാനും ശിക്ഷിച്ചത്. കൗൺസിലർ അഹമ്മദ് അൽ സാദി അധ്യക്ഷനായ കോടതിയാണ് വിധി പ്രസ്താവിച്ചത്. രണ്ട് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് പുറമെ 2,000 കുവൈറ്റ് ദിനാർ പിഴയും കോടതി ചുമത്തി. 1,000 ദിനാർ ജാമ്യത്തുക കെട്ടിവെക്കുന്ന പക്ഷം ശിക്ഷ മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ പ്രതികൾ സൽസ്വഭാവം പുലർത്തണമെന്ന നിബന്ധനയോടെയാണിത്.
കുവൈറ്റ് വിമാനത്താവളത്തിൽ എത്തിയപ്പോൾ കൈവശമുണ്ടായിരുന്ന 26,705 ദിനാർ അധികൃതരെ അറിയിക്കാതെ ഒളിപ്പിച്ചെന്ന കുറ്റത്തിൽ നിന്ന് കോടതി ഇവരെ വെറുതെ വിട്ടു. പിടിച്ചെടുത്തത് ഞരമ്പ് സംബന്ധമായ ചികിത്സയ്ക്കായി ഡോക്ടർ നിർദ്ദേശിച്ച മരുന്നുകളാണെന്നും മയക്കുമരുന്നല്ലെന്നും പ്രതികൾ കോടതിയിൽ വാദിച്ചു.
കൂടാതെ, കൈവശമുണ്ടായിരുന്ന വൻ തുക വിദേശത്തെ ഒരു കാസിനോയിൽ നിന്ന് സമ്മാനമായി ലഭിച്ചതാണെന്നും അവർ അവകാശപ്പെട്ടു. എന്നാൽ, മയക്കുമരുന്ന് സംബന്ധമായ കുറ്റം തെളിയിക്കപ്പെട്ടതോടെ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
Drug trafficking: Prominent Kuwaiti woman and husband sentenced to two years in prison


































