ദുബായ്: (gcc.truevisionnews.com) വ്രതമാസമായ റമസാനിൽ രാജ്യത്ത് അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. വിപണിയിൽ അനാവശ്യമായ വിലക്കയറ്റം തടയുന്നതിനായി പരിശോധനകൾ കർശനമാക്കും.
പാചക എണ്ണ, മുട്ട, പാൽ ഉൽപന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, പയർവർഗങ്ങൾ, ബ്രെഡ്, ഗോതമ്പ് എന്നിങ്ങനെ ഒൻപത് അടിസ്ഥാന വിഭവങ്ങളുടെ വില മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. റമസാൻ വിപണി വിലയിരുത്തുന്നതിനായി ബുധനാഴ്ച ചേർന്ന വാർത്താസമ്മേളനത്തിലാണ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി നയം വ്യക്തമാക്കിയത്.
റമസാനിലുടനീളം എല്ലാ ദിവസവും വിപണികളിൽ പരിശോധന നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം മന്ത്രാലയം നടപ്പിലാക്കിയ പ്രൈസിങ് പോളിസി ഈ വർഷവും കർശനമായി തുടരും.
ഇതനുസരിച്ച് അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കുകയാണെങ്കിൽ രണ്ട് വർധനവുകൾക്കിടയിൽ കുറഞ്ഞത് ആറ് മാസത്തെ ഇടവേള നിർബന്ധമാണ്. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കാൻ വ്യാപാരികൾക്ക് അനുവാദമില്ല.
There will be no price hike during Ramadan UAE Ministry of Economy to conduct strict checks


































