അബുദാബി: (gcc.truevisionnews.com) കുട്ടികൾ മണിക്കൂറുകളോളം സ്കൂൾ ബസുകളിൽ ചെലവഴിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ കർശന നിർദേശവുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. കുട്ടികളുടെ യാത്രാസമയം സംബന്ധിച്ച് രക്ഷിതാക്കളിൽ നിന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ പുതിയ സമയപരിധി പ്രഖ്യാപിച്ച് ഫെഡറൽ നാഷനൽ കൗൺസിലിൽ (എഫ്എൻസി) വിദ്യാഭ്യാസ മന്ത്രി സാറാ അൽ അമീരി.
പുതിയ നിർദേശപ്രകാരം കെജി വിദ്യാർഥികൾക്ക് പരമാവധി യാത്രാസമയം 45 മിനിറ്റാണ്. മറ്റ് ക്ലാസുകളിലെ കുട്ടികൾക്ക് പരമാവധി 60 മിനിറ്റാണ്. ചിലയിടങ്ങളിൽ കുട്ടികൾ രണ്ട് മണിക്കൂറിലേറെ ബസിൽ ഇരിക്കേണ്ടി വരുന്നുണ്ടെന്നും ഇത് അവരുടെ ആരോഗ്യത്തെയും പഠനത്തെയും ബാധിക്കുന്നുവെന്നും എഫ്എൻസി അംഗം നാമ അബ്ദുല്ല അൽ ഷർഹാൻ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, നിലവിൽ ഔദ്യോഗികമായി ഒരു റൂട്ടിലും യാത്രാസമയം രണ്ട് മണിക്കൂർ കടക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഈ അധ്യയന വർഷത്തെ ആദ്യ പാദത്തിൽ 98.5 ശതമാനം ബസുകളും നിശ്ചിത സമയപരിധി പാലിച്ചിട്ടുണ്ട്. യാത്ര വൈകുന്നതിന് പ്രധാന കാരണങ്ങൾ മന്ത്രി വിശദീകരിച്ചു.
വൈകിയുള്ള റജിസ്ട്രേഷനാണ് ഇതിൽ ആദ്യത്തേത്. രക്ഷിതാക്കൾ കുട്ടികളെ സ്കൂൾ ബസിനായി വൈകി റജിസ്റ്റർ ചെയ്യുന്നത് റൂട്ടുകൾ പ്ലാൻ ചെയ്യുന്നതിൽ തടസ്സമുണ്ടാക്കുന്നു. വാഹനാപകടങ്ങൾ, മോശം കാലാവസ്ഥ എന്നിവ മൂലം അപൂർവം ദിവസങ്ങളിൽ യാത്ര നീണ്ടുപോയേക്കാം. സ്കൂൾ ഗതാഗത സംവിധാനത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ പ്രത്യേക ട്രാൻസ്പോർട്ട് ക്വാളിറ്റി യൂണിറ്റ് രൂപീകരിച്ചിട്ടുണ്ടെന്നും പരാതികൾ കൃത്യമായി പരിഹരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
UAE sets time limits for children to spend on school buses


































