യുഎഇ : (gcc.truevisionnews.com) പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ആരോഗ്യവിദഗ്ധര്‍. ഇത്തരം പ്രവണതകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
പൊതുജനാരോഗ്യ സുരക്ഷ കണക്കിലെടുത്ത് തെറ്റായ ചികിത്സാ രീതികളില്‍ നിന്ന് എല്ലാവരും പിന്മാറണമെന്ന് ആരോഗ്യ വിഭാഗവും അഭ്യര്‍ത്ഥിച്ചു. യുഎഇയില്‍ ഇന്‍ഫ്‌ളുവന്‍സ രോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ പലരും സ്വയം ചികിത്സ നടത്തുന്നതായാണ് കണ്ടെത്തല്‍. പ്രവാസികള്‍ക്കിടയിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്.
പനി, ചുമ, തൊണ്ടവേദന എന്നിവ വരുമ്പോള്‍ ആശുപത്രിയില്‍ പോകാതെ സ്വന്തം ഇഷ്ടപ്രകാരം ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരത്തിലുളള മരുന്ന് ഉപയോഗം രോഗാണുക്കളില്‍ മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഡോക്ടര്‍മാര്‍ ചൂണ്ടികാട്ടുന്നു.
പലരും നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന മരുന്നുകളോ മുന്‍പ് ചികിത്സയ്ക്ക് ശേഷം ബാക്കിവന്ന മരുന്നുകളോ ആണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. വൈറസ് മൂലമുണ്ടാകുന്ന സാധാരണ പനിക്കും ജലദോഷത്തിനും ആന്റിബയോട്ടിക്കുകള്‍ യാതൊരു ഗുണവും ചെയ്യില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.
മരുന്നുകൾ ഉപയോഗിക്കുന്നത് ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ തകര്‍ക്കാനും ഭാവിയില്‍ ഗുരുതരമായ അണുബാധകള്‍ ഉണ്ടാകുമ്പോള്‍ മരുന്നുകള്‍ ഫലിക്കാത്ത അവസ്ഥക്കും കാരണമാകും.. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണമെന്നും പരിശോധനകള്‍ക്ക് ശേഷം മാത്രം മരുന്നുകള്‍ കഴിക്കണമെന്നും ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശത്തില്‍ പറയുന്നു.
Do not use medicines without doctor's advice UAE health experts warn


































