ജിദ്ദ: [gcc.truevisionnews.com] യമനിലെ സുരക്ഷാ സ്ഥിതിഗതികൾ കണക്കിലെടുത്ത് ഹളർമൗത്ത്, അൽമഹ്റ മേഖലകളിൽ അറബ് സഖ്യസേന ശക്തമായ വ്യോമാക്രമണം നടത്തി.
യു.എ.ഇയിൽ നിന്ന് സഖ്യസേനയുടെ അനുമതിയില്ലാതെ എത്തിച്ച വൻ ആയുധശേഖരവും സൈനിക വാഹനങ്ങളുമാണ് തകർത്തതെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
മുക്കല്ല തുറമുഖം കേന്ദ്രീകരിച്ചായിരുന്നു സഖ്യസേനയുടെ ഈ നിർണ്ണായക നീക്കം. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ യു.എ.ഇയിലെ ഫുജൈറ തുറമുഖത്ത് നിന്നെത്തിയ രണ്ട് കപ്പലുകൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാണ് ആയുധങ്ങൾ ഇറക്കിയത്.
നിരീക്ഷണ സംവിധാനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി കപ്പലുകളിലെ ട്രാക്കിംഗ് സംവിധാനങ്ങൾ മനഃപൂർവ്വം ഓഫാക്കിയിരുന്നുവെന്നും സഖ്യസേന കണ്ടെത്തിയിട്ടുണ്ട്. മേഖലയിലെ സമാധാനം തകർക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
Arab coalition airstrikes target weapons depot

































