കുവൈത്ത് സിറ്റി: [gcc.truevisionnews.com] കുവൈത്തിലെ താമസ നിയമങ്ങളിലും ചട്ടങ്ങളിലുമുള്ള പരിഷ്കരണങ്ങൾ പ്രാബല്യത്തിൽ വന്നു. വീസ, ഇഖാമ, ആരോഗ്യ ഇൻഷുറൻസ് എന്നിവയുമായി ബന്ധപ്പെട്ട് വ്യാപകമായ മാറ്റങ്ങളാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
ഇതിന്റെ ഭാഗമായി വിവിധ വീസകളുടെയും താമസ രേഖകളുടെയും ഫീസുകൾ ഗണ്യമായി ഉയർത്തി. തൊഴിൽ വീസ പുതുക്കുന്നതിനുള്ള വാർഷിക ഫീസ് 10 ദിനാറിൽ നിന്ന് 20 ദിനാറാക്കി വർധിപ്പിച്ചു.
സന്ദർശക, ഫാമിലി, ടൂറിസ്റ്റ്, ബിസിനസ് വീസകൾക്ക് പ്രതിമാസം 10 ദിനാർ ഫീസ് ഈടാക്കും. ആശ്രിത വീസയിൽ ഭാര്യയെയും മക്കളെയും സ്പോൺസർ ചെയ്യാൻ വർഷം 20 ദിനാറാണ് പുതിയ നിരക്ക്.
മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരെ സ്പോൺസർ ചെയ്യുന്നതിനുള്ള ഫീസ് വർഷം 300 ദിനാറാക്കി ഉയർത്തിയപ്പോൾ, സ്വന്തം സ്പോൺസർഷിപ്പ് വീസയ്ക്ക് വാർഷിക ഫീസ് 500 ദിനാറായി.
ആരോഗ്യ ഇൻഷുറൻസ് ഫീസും ഇരട്ടിയായി ഉയർന്ന് വർഷം 100 ദിനാറാക്കി. ഇൻഷുറൻസ് ഇല്ലാതെ ഇഖാമ അനുവദിക്കുകയോ പുതുക്കുകയോ ചെയ്യില്ലെന്ന് അധികൃതർ വ്യക്തമാക്കി. വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർക്ക് പ്രതിദിനം 10 ദിനാർ പിഴ ചുമത്തും; പരമാവധി പിഴ 2,000 ദിനാറായിരിക്കും.
വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി 5, 10, 15 വർഷ കാലാവധിയുള്ള ദീർഘകാല വീസകൾ അനുവദിക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. സന്ദർശക വീസയിൽ കുവൈത്തിലെത്തുന്നവർക്ക് പിന്നീട് തൊഴിൽ വീസയിലേക്ക് മാറാനും അനുമതി നൽകിയിട്ടുണ്ട്.
ഇതോടൊപ്പം, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ രാജ്യം വിടുന്നതിന് മുമ്പ് തൊഴിലുടമയിൽ നിന്ന് ഓൺലൈനായി എക്‌സിറ്റ് പെർമിറ്റ് നേടണം എന്ന നിയമവും പ്രാബല്യത്തിൽ വന്നു. വിദേശികളുടെ എണ്ണം നിയന്ത്രിക്കാനും തൊഴിൽ വിപണി കൂടുതൽ ക്രമബദ്ധമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്കാരങ്ങളെന്ന് അധികൃതർ അറിയിച്ചു.
Laws have been revised in Kuwait

































