ദോഹ: (gcc.truevisionnews.com) കലയും സിനിമയും ചേർന്ന് നിറഞ്ഞെത്തിയ പ്രഥമ ദോഹ ഫിലിം ഫെസ്റ്റിവൽ രണ്ടാം ദിവസവും സിനിമപ്രേമികൾക്ക് സമ്പന്നമായ അനുഭവമായി. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ മഹോത്സവം കൗതർ ബെൻ ഹാനിയയുടെ ‘ദ വോയ്സ് ഓഫ് ഹിന്ദ് റജബ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോടെയാണ് തുടക്കം കുറിച്ചത്.
ഫലസ്തീൻ ബാലിക ഹിന്ദ് റജബിന്റെ ജീവിതവ്യഥകളെ ആസ്പദമാക്കിയ ഈ സിനിമക്ക് ആദ്യ ദിനം തന്നെ മികച്ച സ്വീകരണം ലഭിച്ചു. ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം ഐറിൻ ഇബോറ റിസോയുടെ ‘ഒലിവിയ ആൻഡ് ദി ഇൻവിസിബിൾ എർത്ത്കേക്ക്’, സോഫി റോംവാരിയുടെ ‘ബ്ലൂ ഹെറോൺ’, ജിഹാൻ സംവിധാനം ചെയ്ത ‘മൈ ഫാദർ ആൻഡ് ഖദ്ദാഫി’, സ്റ്റീവൻ സോഡർബർഗിന്റെ ‘ദി ക്രിസ്റ്റഫേഴ്‌സ്’ തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ പിടിച്ചു.
‘പ്രതിരോധത്തിന്റെ ശബ്ദം: ആക്ടിവിസം, പത്രപ്രവർത്തനവും ഫലസ്തീനും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയും സൗണ്ട്സ് ഓഫ് സുഡാൻ സംഗീത പരിപാടിയും ദിനത്തെ കൂടുതൽ ആവേശകരമാക്കി.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംവിധായകർ, കലാകാരൻമാർ, അതിഥികൾ എന്നിവർ പങ്കെടുത്ത ഈ വിരുന്ന് ഖത്തറിന്റെ സിനിമാ ചരിത്രത്തിൽ ഒരു പുതു അധ്യായം തുറന്നുവെന്നതിൽ സംശയമില്ല.
വർണാഭമായ ഉദ്ഘാടനച്ചടങ്ങിൽ ഡി.എഫ്.ഐ ചെയർപേഴ്സൺ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽ ഥാനി, അഭിനേതാക്കളായ ജമാൽ സുലൈമാനും ഗോൾഷിഫ്റ്റെ ഫർഹാനിയും ക്രിയേറ്റീവ് എക്സലൻസ് അവാർഡുകൾ ഏറ്റുവാങ്ങി.
ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് ചെയർമാൻ ശൈഖ് ഥാനി ബിൻ ഹമദ് ആൽ ഖലീഫ ആൽ ഥാനി, അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട് പ്രസിഡന്റ് ശൈഖ് ഹസ്സൻ ബിൻ മുഹമ്മദ് ആൽ ഥാനി, വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാശിദ് അൽ ഖാതിർ, ഖത്തർ നാഷണൽ ലൈബ്രറി മേധാവി ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരി, ഹസ്സൻ അൽ തവാദി, സാദ് അൽ ഖാർജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രത്യേക അതിഥികളും റെഡ് കാർപെറ്റിൽ തിളങ്ങി. നവംബർ 28 വരെ നീളുന്ന ഈ ഫെസ്റ്റിവലിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 97 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.
Doha Film Festival, Doha Film Institute



























.jpeg)






