ജിദ്ദ: അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂലൈ 31 വരെയാണ് രജിസ്‌ട്രേഷനുള്ള സമയം. കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജ് പാക്കേജും ഇത്തവണ ലഭ്യമാക്കിയിട്ടുണ്ട്. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in എന്ന വെബ്‌സൈറ്റ് വഴിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്‌സൈറ്റ് വഴിയും അപേക്ഷകൾ സമർപ്പിക്കാം.
ഹജ്ജ് സുവിധ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാനാവും. 2026 ഡിസംബർ 31 വരെ കാലാവധിയുള്ള പാസ്‌പോർട്ട് നിർബന്ധമാണ്. കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജ് പാക്കേജും ഇത്തവണ രജിസ്‌ട്രേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 20 ദിവസം കൊണ്ട് ഹജ്ജ് പൂർത്തിയാക്കി തിരിച്ചെത്താനാവും എന്നതാണ് പ്രത്യേകത. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർക്കാണ് അവസരമുള്ളത്.
പ്രവാസികൾക്കും പ്രൊഫഷണലുകൾക്കും ഏറെ ഗുണകരമാവുന്നതാണ് പുതിയ നടപടി. മക്കയിലും മദീനയിലും കാറ്ററിംഗ് വഴി ഭക്ഷണം ലഭ്യമാക്കുന്ന പുതിയ ഓപ്ഷനും രജിസ്‌ട്രേഷനോടൊപ്പം ഇത്തവണ നൽകിയിട്ടുണ്ട്. 65 വയസ്സിനു മുകളിലുള്ളവർ, ലേഡീസ് വിതൗട്ട് മഹറം, ജനറൽ കാറ്റഗറി എന്നിങ്ങനെയാണ് കാറ്റഗറികളിൽ അപേക്ഷ നൽകാനാവുക. ആദ്യ ഘട്ടമായി ഒന്നര ലക്ഷം ഇന്ത്യൻ രൂപയാണ് അടയ്‌ക്കേണ്ടി വരിക. ഈ മാസം 14ന് ഇന്ത്യക്കുള്ള ഹജ്ജ് കോട്ട പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
Hajj registration begins; last date is July 31