റിയാദ്: വിദേശികൾക്ക് സൗദിയിലേക്ക് വരാൻ ഇനി പേർസണൽ വിസിറ്റ് വിസയും. സൗദി പൗരന്മാരുടെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും സൗദി സന്ദര്‍ശനത്തിന് അവസരമൊരുക്കി പേഴ്‌സണല്‍ വിസിറ്റ് വിസകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിദേശ മന്ത്രാലയം പരസ്യപ്പെടുത്തി.
പേഴ്‌സണല്‍ വിസിറ്റ് വിസകളില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് രാജ്യത്തെങ്ങും സ്വതന്ത്രമായി സഞ്ചരിക്കാനും ഉംറ നിര്‍വഹിക്കാനും മദീന സിയാറത്ത് നടത്താനും ചരിത്ര, മത കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും സാംസ്‌കാരിക പരിപാടികളില്‍ ഹാജരാകാനും സാധിക്കും.
വിദേശ മന്ത്രാലയത്തിന്റെ വിസാ പ്ലാറ്റ്‌ഫോം വഴിയാണ് പേഴ്‌സണല്‍ വിസിറ്റ് വിസക്ക് സൗദി പൗരന്മാര്‍ അപേക്ഷ നല്‍കേണ്ടത്. സൗദി സന്ദര്‍ശനത്തിന് ക്ഷണിക്കുന്നവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയും സത്യവാങ്മൂലം അംഗീകരിച്ചും അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിസകള്‍ അനുവദിക്കും.
ഇതിനു ശേഷം സൗദി സന്ദര്‍ശനത്തിന് ക്ഷണിക്കപ്പെടുന്നവര്‍ എന്‍ട്രി വിസാ അപേക്ഷ പൂരിപ്പിച്ച് വിസാ പ്ലാറ്റ്‌ഫോം വഴി ഫീസുകളും മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിരക്കും അടച്ച് അപേക്ഷയും പാസ്‌പോര്‍ട്ടും തങ്ങളുടെ രാജ്യങ്ങളിലെ സൗദി എംബസിയിലോ കോണ്‍സുലേറ്റിലോ സമര്‍പ്പിക്കുകയാണ് വേണ്ടത്.

പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്ത ശേഷം രാജ്യത്തെ മുഴുവന്‍ എയര്‍പോര്‍ട്ടുകളും കരാതിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും വഴി സന്ദര്‍ശകര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നും വിദേശ മന്ത്രാലയം പറഞ്ഞു.
Content Highlight: Foreigners will now have a personal visit visa to come to Saudi Arabia




































