കുവൈറ്റ്: (gcc.truevisionnews.com) കുവൈറ്റിൽ ജോലിക്ക് ഹാജരാകാതെ ശമ്പളം കൈപ്പറ്റിയ അഞ്ച് ജീവനക്കാർക്ക് കോടതി ശിക്ഷ വിധിച്ചു. ഹാജർ രേഖകളിൽ കൃത്രിമം കാട്ടി തട്ടിപ്പ് നടത്തിയതിനാണ് കുവൈറ്റ് ക്രിമിനൽ കോടതി വിധി പുറപ്പെടുവിച്ചത്. രണ്ട് വർഷം കഠിനതടവും ഓരോരുത്തർക്കും 3,000 ദിനാർ വീതം പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
പ്രതികൾ ജോലിക്ക് വരാതെ ഹാജർ പട്ടികയിൽ വ്യാജരേഖ ചമയ്ക്കുകയും ഏകദേശം 2,500 ദിനാറോളം ശമ്പളമായി കൈപ്പറ്റുകയും ചെയ്തു. പണം തട്ടിപ്പ്, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.
അതിനിടെ അന്വേഷണ വേളയിൽ തട്ടിയെടുത്ത തുക ജീവനക്കാർ തൊഴിലുടമയ്ക്ക് തിരികെ നൽകിയിരുന്നു. ഈ സാഹചര്യം പരിഗണിച്ച കോടതി ശിക്ഷ നടപ്പിലാക്കുന്നത് മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ ഇളവ് ലഭിക്കാൻ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. മൂന്ന് വർഷത്തേക്ക് സൽസ്വഭാവം പാലിക്കുമെന്ന് ഉറപ്പ് നൽകുക, ഓരോ പ്രതിയും 3,000 ദിനാർ വീതം ജാമ്യത്തുക കെട്ടിവയ്ക്കുക, ഈ കാലയളവിൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുക തുടങ്ങിയ നിബന്ധനകളാണ് ശിക്ഷ ഒഴിവാക്കാനായി പാലിക്കേണ്ടത്.
Court sentences five employees in Kuwait for receiving salary without showing up for work


































