യുഎഇ: (gcc.truevisionnews.com) യുഎഇയിലെ ഏഴ് എമിറേറ്റുകളിലും നടക്കാനിരിക്കുന്ന ചെറിയ പെരുന്നാൾ നമസ്കാരത്തിനുള്ള ഔദ്യോഗിക സമയക്രമം അധികൃതർ പ്രഖ്യാപിച്ചു. ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് (ഔഖാഫ്) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, പെരുന്നാൾ ദിനത്തിൽ അതിരാവിലെയാണ് വിവിധ നഗരങ്ങളിൽ നമസ്കാരം ക്രമീകരിച്ചിരിക്കുന്നത്.
ഫുജൈറയിലാണ് ഏറ്റവും നേരത്തെ (6:10 AM) നമസ്കാരം നടക്കുക. റാസൽഖൈമയിലും ഉമ്മുൽ ഖുവൈനിലും 6:12-നും ഷാർജ, അജ്മാൻ എമിറേറ്റുകളിൽ 6:16-നുമാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. ദുബായിൽ 6:18-നും തലസ്ഥാനമായ അബുദാബിയിൽ 6:20-നുമായിരിക്കും പെരുന്നാൾ നമസ്കാരം നടക്കുക.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇത്തവണത്തെ പെരുന്നാൾ നമസ്കാരത്തിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ അധികൃതർ വരുത്തിയിട്ടുണ്ട്. സാധാരണയായി മൈതാനങ്ങളിൽ സംഘടിപ്പിക്കാറുള്ള വലിയ ഈദ്ഗാഹുകൾ ഇത്തവണ ഉണ്ടാകില്ല.
പകരം, അംഗീകൃത പള്ളികളിൽ മാത്രമായിരിക്കും നമസ്കാരം പരിമിതപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് പരമ്പരാഗതമായ തുറന്ന സ്ഥലങ്ങളിലെ നിസ്‌കാരം ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ഔഖാഫ് വ്യക്തമാക്കി.
പെരുന്നാൾ എന്ന് ആഘോഷിക്കണം എന്ന കാര്യത്തിൽ ഇന്ന് വൈകുന്നേരത്തോടെ അന്തിമ തീരുമാനമുണ്ടാകും. മഗ്‌രിബ് നമസ്കാരത്തിന് ശേഷം മാസപ്പിറവി നിരീക്ഷണ സമിതി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷമായിരിക്കും പെരുന്നാൾ വ്യാഴാഴ്ചയാണോ അതോ വെള്ളിയാഴ്ചയാണോ എന്ന ഔദ്യോഗിക പ്രഖ്യാപനം വരിക.
പ്രവാസികൾ ഉൾപ്പെടെയുള്ള വിശ്വാസികൾ ഏറെ ആകാംക്ഷയോടെയാണ് ഈ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.
Eid prayer times announced in UAE, there will be no Eidgahs


































