ദോഹ: (gcc.truevisionnews.com) പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി നിലനിൽക്കെ, യുഎസ് സൈന്യത്തിന്റെ തന്ത്രപ്രധാനമായ ഇന്ധന വിമാനം ഖത്തറിന് മുകളിൽ വച്ച് കാണാതായി. യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്ന 'പറക്കുന്ന ഗ്യാസ് സ്റ്റേഷൻ' എന്നറിയപ്പെടുന്ന ബോയിംഗ് കെസി-135 സ്ട്രാറ്റോ ടാങ്കറാണ് അപ്രത്യക്ഷമായത്.
യുഎഇയിലെ അൽ ദഫ്ര വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം പേർഷ്യൻ ഗൾഫിന് മുകളിലൂടെ സഞ്ചരിക്കവെ '7700' എന്ന അടിയന്തര സിഗ്നൽ പുറപ്പെടുവിച്ചിരുന്നതായി ഫ്ലൈറ്റ് ട്രാക്കിംഗ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിമാനത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത് റഡാറുകളിൽ നിന്ന് മറഞ്ഞത്.
ഇറാൻ-യുഎഇ അതിർത്തികളിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള സംഘർഷങ്ങൾ മുറുകുന്നതിനിടെയാണ് ഈ സംഭവം എന്നത് ആശങ്ക വർധിപ്പിക്കുന്നു. വിമാനം ലാൻഡിംഗിന് ശ്രമിക്കുന്നതിന് മുൻപായി ആകാശത്ത് വട്ടമിട്ടു പറന്നതായി ഫ്ലൈറ്റ്റാഡാർ 24-ൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. എന്നാൽ വിമാനം അപ്രത്യക്ഷമായതിൽ തങ്ങൾക്ക് പങ്കുള്ളതായി ഇറാൻ അവകാശപ്പെട്ടിട്ടില്ല.
കഴിഞ്ഞ മാർച്ചിൽ സമാനമായ സാഹചര്യത്തിൽ ഇറാഖിൽ വച്ച് അമേരിക്കയ്ക്ക് ഒരു കെസി-135 വിമാനം നഷ്ടപ്പെട്ടിരുന്നു. അന്ന് ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെങ്കിലും ഇത്തവണ അത്തരമൊരു അവകാശവാദം ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
യുഎസ് സൈന്യത്തിന്റെ കരുത്തായി 60 വർഷത്തിലേറെയായി സേവനമനുഷ്ഠിക്കുന്ന ഈ വിമാനങ്ങൾ, യുദ്ധവിമാനങ്ങൾക്കും ബോംബറുകൾക്കും ദീർഘദൂര ദൗത്യങ്ങൾക്കായി ആകാശത്ത് വച്ച് തന്നെ ഇന്ധനം നൽകാൻ ശേഷിയുള്ളവയാണ്. വിമാനത്തിന് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ യുഎസ് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
US refueling plane disappears over Qatar



































