ജിദ്ദ: (https://gcc.truevisionnews.com/) സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ആശ്വാസകരമായ വാർത്തയുമായി മാനവ വിഭവശേഷി മന്ത്രാലയം. ഹജ്ജ് കർമം നിർവഹിക്കുന്നതിനായി 10 മുതൽ 15 ദിവസം വരെ ശമ്പളത്തോടു കൂടിയ അവധിക്ക് തൊഴിലാളികൾക്ക് അർഹതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 114 പ്രകാരമാണ് ഹജ്ജ് തീർത്ഥാടനത്തിനുള്ള അവധി നിശ്ചയിച്ചിട്ടുള്ളത്. തൊഴിലാളികൾക്ക് തങ്ങളുടെ മതപരമായ കർത്തവ്യങ്ങൾ നിർവഹിക്കാൻ സൗകര്യമൊരുക്കുന്നതിെൻറ ഭാഗമായാണ് മന്ത്രാലയം ഈ വ്യവസ്ഥകൾ വീണ്ടും ഓർമിപ്പിച്ചത്.
നിലവിലുള്ള തൊഴിലുടമയ്ക്ക് കീഴിൽ കുറഞ്ഞത് രണ്ട് വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയ ജീവനക്കാർക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുണ്ടാവുക. ഒരാളുടെ സേവനകാലയളവിൽ ഒരു തവണ മാത്രമേ ഇത്തരത്തിൽ ശമ്പളത്തോടു കൂടിയ ഹജ്ജ് അവധി അനുവദിക്കുകയുള്ളൂ. ജീവിതത്തിൽ ഇതുവരെ ഹജ്ജ് നിർവഹിക്കാത്തവർക്കാണ് ഈ നിയമപ്രകാരം മുൻഗണന നൽകേണ്ടത്. നേരത്തെ ഹജ്ജ് ചെയ്തവർക്ക് ശമ്പളത്തോടു കൂടിയ അവധി നൽകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
പെരുന്നാൾ അവധി ഉൾപ്പെടെ കുറഞ്ഞത് 10 ദിവസവും പരമാവധി 15 ദിവസവുമാണ് ഈ അവധി ലഭിക്കുക. അതേസമയം, സ്ഥാപനത്തിെൻറ പ്രവർത്തന ആവശ്യങ്ങൾ കണക്കിലെടുത്ത് ഓരോ വർഷവും എത്ര ജീവനക്കാർക്ക് ഹജ്ജ് അവധി നൽകണം എന്ന് തീരുമാനിക്കാനുള്ള അധികാരം തൊഴിലുടമയിൽ നിക്ഷിപ്തമാണ്.
ഹജ്ജ് നിർവഹിക്കുക എന്നത് തൊഴിലാളികളുടെ അവകാശമാണെന്നും സ്പോൺസർക്ക് കീഴിൽ നിശ്ചിത സേവന കാലാവധി പൂർത്തിയാക്കിയവർക്ക് നിയമപരമായ ഈ ആനുകൂല്യം ലഭ്യമാകുമെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
Expatriates in Saudi Arabia now have paid Hajj leave





































