കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ റോഡ് സുരക്ഷയും പൊതുസുരക്ഷയും ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ വ്യാപകമായ പരിശോധനകളിൽ ഒരാഴ്ചയ്ക്കുള്ളിൽ പതിനയ്യായിരത്തിലധികം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി.
ഏപ്രിൽ 20 മുതൽ 26 വരെ രാജ്യത്തുടനീളം ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും എമർജൻസി പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തത്.
പരിശോധനയിൽ ആകെ 15,088 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 396 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ട്രാഫിക് നിയമങ്ങളിലെ ആർട്ടിക്കിൾ 207 ലംഘിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് 188 വാഹനങ്ങളും മോട്ടോർസൈക്കിളുകളുമാണ് അധികൃതർ പിടിച്ചെടുത്തത്.
ഇതിനുപുറമെ, ഇതേ കാലയളവിൽ 2,375 ട്രാഫിക് കേസുകളും നിരവധി റോഡപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപകടങ്ങളിൽ പെട്ട 205 പേർക്ക് പരിക്കേറ്റതായും കണക്കുകൾ വ്യക്തമാക്കുന്നു. നിയമലംഘനങ്ങൾക്ക് പുറമെ താമസരേഖകളില്ലാത്തവർക്കും വിവിധ കേസുകളിൽ വാറന്റുള്ളവർക്കുമായി നടത്തിയ തിരച്ചിലിലും വലിയ പുരോഗതിയുണ്ടായി.
കാലാവധി കഴിഞ്ഞ റെസിഡൻസി രേഖകളുമായി കഴിഞ്ഞിരുന്ന 63 പേരും തിരിച്ചറിയൽ രേഖകളില്ലാത്തവരും മദ്യലഹരിയിൽ വാഹനമോടിച്ചവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. രാജ്യത്തെ നിയമവാഴ്ച ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
Traffic-safety hunt in Kuwait





































