റാസൽഖൈമ: (gcc.truevisionnews.com) ഇന്ത്യൻ ഡെലിവറി ബോയിയെ മർദ്ദിച്ച കേസിൽ ഗൾഫ് പൗരന് മുൻപ് വിധിച്ചിരുന്ന ഒരു വർഷത്തെ തടവ് ശിക്ഷ റാസൽഖൈമ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി റദ്ദാക്കി. പ്രതിയുടെ മാനസികാരോഗ്യ നിലയും പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളിലെ അവ്യക്തതയും പരിഗണിച്ചാണ് കോടതിയുടെ പുതിയ ഉത്തരവ്.
തടവ് ശിക്ഷയ്ക്ക് പകരം 10,000 ദിർഹം പിഴയായി നിശ്ചയിച്ച കോടതി, പ്രതിയെ വരും ദിവസങ്ങളിൽ വിശദമായ മനോരോഗ പരിശോധനയ്ക്ക് വിധേയനാക്കാനും നിർദ്ദേശിച്ചു. 2025 ഓഗസ്റ്റിൽ അൽ നഖീൽ മേഖലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മദ്യപിച്ചെത്തിയ പ്രതി തന്നെ മർദ്ദിക്കുകയും തന്റെ മൊബൈൽ ഫോണും ബൈക്കും തകർക്കുകയും ചെയ്തതായി ഇന്ത്യക്കാരനായ ഡെലിവറി ബോയി പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ കോടതി പ്രതിക്ക് ഒരു വർഷത്തെ തടവ് വിധിച്ചെങ്കിലും, പ്രതിഭാഗം സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടുകൾ കേസിൽ നിർണായകമായി.
പ്രതി ദീർഘകാലമായി ബൈപോളാർ ഡിസോർഡർ ഉൾപ്പെടെയുള്ള ഗുരുതരമായ മാനസികരോഗങ്ങൾക്ക് ചികിത്സയിലാണെന്നും സംഭവസമയത്ത് സ്വന്തം പ്രവൃത്തികളെ നിയന്ത്രിക്കാനുള്ള വിവേചനബുദ്ധി ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി.
നഗരമധ്യത്തിൽ നടന്ന സംഭവമായിരുന്നിട്ടും പരാതിക്കാരന്റെ മൊഴിയല്ലാതെ മറ്റ് സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി മദ്യപിച്ചതായി ആരോപണമുണ്ടെങ്കിലും അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
മാനസികരോഗമുള്ള വ്യക്തികൾക്ക് ക്രിമിനൽ ബാധ്യതയിൽ നിന്ന് ഇളവ് നൽകുന്ന നിയമം മുൻനിർത്തിയാണ് കോടതി ശിക്ഷയിൽ ഇളവ് അനുവദിച്ചത്. അതേസമയം, പ്രതിയുടെ ആരോഗ്യനില പരിഗണിച്ച് അദ്ദേഹത്തെ കേസിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്ന ആവശ്യവുമായി അഭിഭാഷക അപ്പീൽ കോടതിയെ സമീപിച്ചിട്ടുണ്ട്.
Indian delivery boy assault case


































