അബുദാബി: (gcc.truevisionnews.com) യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണശ്രമം. അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് സമീപവും അജ്ബാൻ മേഖലയിലുമാണ് ആക്രമണമുണ്ടായത്. യുഎഇ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തകർത്തെറിഞ്ഞ മിസൈലിന്റെയോ ഡ്രോണിന്റെയോ അവശിഷ്ടങ്ങൾ പതിച്ചാണ് ഹബ്ഷാൻ ഗ്യാസ് പ്ലാന്റിൽ തീപിടുത്തമുണ്ടായത്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്നും യുഎഇ അറിയിച്ചു.
അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് പ്ലാന്റിൽ ചെറിയ തോതിൽ തീപിടുത്തമുണ്ടായി. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഹബ്‌ഷാനു പുറമെ അബുദാബിയിലെ അജ്ബാൻ മേഖലയിലും വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ട മിസൈൽ അവശിഷ്ടങ്ങൾ പതിച്ചിട്ടുണ്ട്. ഇവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ഊഹാപോഹങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി.
Iran's attempted attack on Abu Dhabi; Missile debris falls, gas plant catches fire


































