കുവൈത്ത് : (gcc.truevisionnews.com) രാജ്യത്തെ ഊർജ്ജ നിലയങ്ങൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയ്ക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ കുവൈത്ത് മന്ത്രിസഭ ശക്തമായി അപലപിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇറാന്റെ സൈനിക നടപടികൾക്കെതിരെ വിമർശനം ഉയർന്നത്.
ജലശുദ്ധീകരണ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടതായും വലിയ തോതിലുള്ള ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചതായും മന്ത്രിസഭ വിലയിരുത്തി. മുബാറക് അൽ-കബീർ, ഷുവൈഖ് തുറമുഖങ്ങളെ ലക്ഷ്യമിട്ട് നടന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെയും യോഗം അപലപിച്ചു. ദുബൈ തുറമുഖത്തിന് സമീപം കുവൈത്ത് ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് എണ്ണ മന്ത്രി താരീഖ് അൽ റൂമി യോഗത്തിൽ വിശദീകരിച്ചു.
കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്കും ജോർദാനുമെതിരായ ഇറാന്റെ നീക്കങ്ങളെ അപലപിച്ചും ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടും ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. പ്രാദേശിക രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാനും ശത്രുത അവസാനിപ്പിക്കാനും ഇറാൻ തയ്യാറാകണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടു. മാറുന്ന സാഹചര്യങ്ങൾ വിലയിരുത്താൻ സ്ഥിരം യോഗങ്ങൾ ചേരാനും തീരുമാനമായിട്ടുണ്ട് ഇറാന്റെ ഭാഗത്തുനിന്നുള്ള അന്താരാഷ്ട്ര നിയമലംഘനങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നാണ് കുവൈത്തിന്റെ പ്രധാന ആവശ്യം.
Kuwaiti cabinet strongly condemns Iran attack; Damage including death of Indian worker is serious

































