അബുദാബി: (gcc.truevisionnews.com) ഇറാൻ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റതായി അബുദാബി അധികൃതർ. യുഎഇ തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്‌ടങ്ങൾ വീണ് തീപടർന്നാണ് ഇവർക്ക് പരിക്കേറ്റത്. ഇസ്രയേൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ച് മണിക്കൂറുകൾക്കകം സൗദി അറേബ്യയിലെ യുഎസ് സൈനിക കേന്ദ്രത്തിൽ ഇറാൻ ആക്രമണം നടത്തി. നിരവധി ജീവനക്കാർക്ക് പരിക്കേൽക്കുകയും സൈനിക വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു.
അതേസമയം, ഗൾഫ് മേഖലയിൽ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്നലെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) യോഗം ചേർന്നിരുന്നു. സമാധാനത്തിന് മുൻഗണന നൽകുന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചത്. ജിസിസി രാജ്യങ്ങൾ സംയമനം പാലിക്കുകയാണെന്നും മേഖലയുടെ സുരക്ഷ മുൻനിർത്തി ഇറാനെതിരായ സൈനിക നീക്കങ്ങളിൽ പങ്കാളികളാകില്ലെന്നും ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇറാനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കായി ജിസിസി രാജ്യങ്ങളുടെ മണ്ണോ ആകാശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന നയതന്ത്രപരമായ നിലപാടാണ് ഗൾഫ് രാഷ്ട്രങ്ങൾ സ്വീകരിച്ചിരിക്കുന്നത്. യുദ്ധത്തിന് പകരം ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് ജിസിസിയുടെ പക്ഷം. യുദ്ധം വ്യാപിക്കാതിരിക്കാനും ഇറാൻ വിവേകപൂർവം ചിന്തിക്കാനുമായി ഗൾഫ് രാജ്യങ്ങൾ അതീവ സംയമനം പാലിക്കുകയാണ്. സമാധാനപരമായ നയതന്ത്ര പരിഹാരത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നത്. എങ്കിലും, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
Iranian missile hits Abu Dhabi Five Indians injured two fire breaks out




























