ജുബൈൽ: (gcc.truevisionnews.com) സൗദി അറേബ്യയിലെ ജുബൈലിൽ ദീർഘകാലമായി പ്രവാസിയായിരുന്ന ഡൽഹി സ്വദേശി മുംതാസ് കരീം (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ജുബൈലിലെ അൽ മുവാസാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അവിടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി ചികിത്സയിൽ തുടരുന്നതിനിടെ ആരോഗ്യനില വഷളാവുകയും മരണപ്പെടുകയുമായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി ഇന്ന് (ചൊവ്വാഴ്ച, മാർച്ച് 17) അസർ നമസ്‌കാരത്തിന് ശേഷം ജുബൈലിൽ തന്നെ ഖബറടക്കം നടത്തും.
കഴിഞ്ഞ 30 വർഷമായി ജുബൈലിൽ പ്രവാസിയായ മുംതാസ് കരീം, ഡൽഹി ഒക്ല ജാമിയ നഗർ സ്വദേശിയാണ്. ഹാഫിസ് കരീം - അസ്‌ഗരി ഖാത്തൂൻ ദമ്പതികളുടെ മകനായ ഇദ്ദേഹം ജുബൈലിലെ ഉർദു ഭാഷാ സംസാരിക്കുന്നവർക്കിടയിലും മലയാളികൾക്കിടയിലും ഒരുപോലെ സുസമ്മതനായിരുന്നു.
തബ്‌ലീഗ് ജമാഅത്തിന്റെ സജീവ പ്രവർത്തകനെന്ന നിലയിൽ വലിയൊരു സുഹൃദ്‌വലയവും അദ്ദേഹത്തിനുണ്ടായിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ കുടുംബം സന്ദർശക വിസയിൽ സൗദിയിൽ എത്തിയിട്ടുണ്ട്.
ശബാന ബാനുവാണ് ഭാര്യ. ഡോ. സഅദ്, സൊഹൈബ് (ഇലക്ട്രിക്കൽ എൻജിനീയർ, സൗദി), സുമയ്യ എന്നിവരാണ് മക്കൾ. നിലവിൽ അൽ മുവാസാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനായുള്ള നിയമ നടപടികൾക്ക് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയാണ് നേതൃത്വം നൽകുന്നത്.
.
Delhi native Mumtaz Karim passes away in Jubail


































