അബുദാബി: (gcc.truevisionnews.com) അബുദാബിയിലെ ബനിയാസ് ജനവാസമേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പാക്കിസ്ഥാൻ സ്വദേശിയാണ് മരിച്ചത്. പുലർച്ചെ യുഎഇ വ്യോമപ്രതിരോധ സംവിധാനം മിസൈൽ തകർക്കുന്നതിനിടെ ഇതിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. ബനിയാസ് മേഖലയിൽ അസാധാരണ ശബ്ദമുണ്ടായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ ആരംഭിച്ചതിന് ശേഷം യുഎഇയിൽ റിപോർട്ട് ചെയ്യുന്ന എട്ടാമത്തെ മരണമാണിത്. ഇതുവരെ വിവിധ സംഭവങ്ങളിലായി 145 പേർക്ക് പരുക്കേറ്റതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബനിയാസ് മേഖലയിൽ അധികൃതർ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
റമസാൻ മാസത്തിലെ പുലർച്ചെ സമയത്തുണ്ടായ അപകടം പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കി. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചേക്കാമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ ഇടങ്ങളിൽ തന്നെ തുടരണമെന്നും അധികൃതർ വീണ്ടും ഓർമിപ്പിച്ചു. ഇത്തരം അപകടസ്ഥലങ്ങളിൽ പോയി ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഔദ്യോഗിക വിവരങ്ങൾക്കായി മാത്രം കാത്തിരിക്കണമെന്നും ദുരന്തനിവാരണ സേനയുമായി സഹകരിക്കണമെന്നും അബുദാബി പൊലീസ് അഭ്യർത്ഥിച്ചു.
Missile debris hits Abu Dhabi's Baniyas one killed





























