ദോഹ: (gcc.truevisionnews.com) ഖത്തറിന് നേരെ തുടർച്ചയായ രണ്ടാം ദിവസവും ഉണ്ടായ മിസൈൽ ആക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3.30-ഓടെയാണ് ആദ്യഘട്ട ആക്രമണമുണ്ടായത്.
ദേശീയ ജാഗ്രതാ നിർദ്ദേശം വഴി ജനങ്ങൾക്ക് സുരക്ഷാ സന്ദേശം ലഭിച്ചതിന് പിന്നാലെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടു. എന്നാൽ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെ ഖത്തർ സായുധ സേന ആകാശത്തുവെച്ച് തന്നെ തകർക്കുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ആദ്യത്തെ ഭീഷണി ഒഴിഞ്ഞുവെന്ന അറിയിപ്പ് വന്ന് അധികം വൈകാതെ, ഏകദേശം നാല് മണിയോടെ രണ്ടാമതും ആക്രമണശ്രമമുണ്ടായി. ഈ നീക്കത്തെയും സായുധ സേന ഫലപ്രദമായി പ്രതിരോധിച്ചു. രാജ്യത്തിന്റെ പരമാധികാരവും ഭൂപ്രദേശവും സംരക്ഷിക്കാനും ഏത് തരത്തിലുള്ള ബാഹ്യ ഭീഷണികളെയും അടിച്ചമർത്താനും ഖത്തർ സേന പൂർണ്ണ സജ്ജമാണെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഞായറാഴ്ച രാത്രി ഇറാൻ തൊടുത്തുവിട്ട ഡ്രോണുകളെയും ഖത്തർ വിജയകരമായി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ചയും ആക്രമണമുണ്ടായത്.
The country successfully repelled missile attacks against Qatar.


























