മസ്‌കത്ത്:(gcc.truevisionnews.com) ഒമാനിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പടക്കം പൊട്ടിക്കുന്നവർക്കും വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രൊസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
ആഘോഷങ്ങളുടെ ഭാഗമായി ആകാശത്തേക്ക് വെടിയുതിർക്കരുതെന്ന് ഒമാൻ റോയൽ പോലീസും നിർദ്ദേശിച്ചു. ഇത് രാജ്യത്തെ ആയുധ നിയമങ്ങളുടെ ലംഘനമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു. പരിസരവാസികൾക്ക് ശല്യമാകുന്ന തരത്തിൽ പടക്കം പൊട്ടിക്കുന്നതിൽ നിന്ന് സ്വദേശികളും വിദേശികളും ഒരുപോലെ വിട്ടുനിൽക്കണം.
വാഹനങ്ങളുടെ സൈലൻസറുകളിൽ മാറ്റം വരുത്തി അമിതമായ ശബ്ദമുണ്ടാക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. പൊതുസമാധാനത്തിന് ഭംഗം വരുത്തുന്ന ഇത്തരം പ്രവണതകൾ തടയാൻ കർശനമായ പരിശോധനകൾ നടത്താനാണ് പബ്ലിക് പ്രൊസിക്യൂഷന്റെ തീരുമാനം.
പൊതുസുരക്ഷ ഉറപ്പാക്കാനും സമാധാനപരമായ അന്തരീക്ഷം നിലനിർത്താനും എല്ലാവരും സഹകരിക്കണമെന്നും നിയമലംഘനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Restrictions on those who set off firecrackers and modify vehicles

































