ദുബൈ : (gcc.truevisionnews.com) തെരുവുമൃഗങ്ങൾക്കും അലഞ്ഞുതിരിയുന്ന വളർത്തുമൃഗങ്ങൾക്കും കൃത്യമായി ഭക്ഷണം ഉറപ്പാക്കാൻ നൂതനമായ 'എഹ്‌സാൻ സ്റ്റേഷനുകൾ' സ്ഥാപിച്ച് ദുബായ് മുനിസിപ്പാലിറ്റി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഫീഡിംഗ് സ്റ്റേഷനുകൾ മൃഗങ്ങളെ തിരിച്ചറിഞ്ഞ് സ്വയമേവ ഭക്ഷണം വിതരണം ചെയ്യും.
എമിറേറ്റിലുടനീളം പൊതു പാര്‍ക്കുകളിലും മറ്റുമായി 12 ഫീഡിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. മൃഗങ്ങളുടെ എണ്ണം നിരീക്ഷിക്കാനും ഡാറ്റ ശേഖരിക്കാനും കഴിവുള്ള സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഇതിലുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തെരുവ് മൃഗങ്ങള്‍ക്ക് ഇത്തരത്തില്‍ ഭക്ഷണം നല്‍കുന്ന ഫീഡിങ് സ്റ്റേഷനുകള്‍ ലോകത്ത് ആദ്യമാണെന്ന് അനുമാനിക്കപ്പെടുന്നു.
യുഎഇയില്‍ 20 ലക്ഷത്തോളം വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 65 ശതമാനത്തോളവും പൂച്ചകളാണ്. ഗള്‍ഫ് മേഖലയിലെ ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ കാരണം വളര്‍ത്തുമൃഗങ്ങള്‍ക്ക് വേണ്ടത്ര ഭക്ഷണമോ പരിചരണമോ കിട്ടുന്നത് ഇല്ലാതാവുന്ന സാഹചര്യം പരമാവധി ഒഴിവാക്കാനും ദുബായ് മുനിസിപ്പാലിറ്റിയുടെ ഈ പദ്ധതിയിലൂടെ സാധിക്കും. രാജ്യത്ത് ഉടമസ്ഥരില്ലാതെ അലഞ്ഞുതിരിയുന്ന വളര്‍ത്തുമൃഗങ്ങളുടെയും കെട്ടിയിട്ട പട്ടികളുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആളുകള്‍ താമസം മാറിപോകുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.
പദ്ധതി വിജയകരമായാല്‍ കൂടുതല്‍ എഹ്‌സാന്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പരിസ്ഥിതി, ആരോഗ്യ, സുരക്ഷാ വിഭാഗം ആക്ടിങ് സിഇഒ ഡോ. നസീം മുഹമ്മദ് റാഫി അറിയിച്ചു. തെരുവുകളില്‍ അശാസ്ത്രീയമായും ശുചിത്വമില്ലാതെയും മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് കുറയ്ക്കാന്‍ പുതിയ സംരംഭത്തിലൂടെ സാധിക്കും.
അലഞ്ഞുതിരിയുന്ന മൃഗങ്ങളെ കണ്ടെത്തി പരിപാലിക്കുന്നതിന് ദുബായ് മുനിസിപ്പാലിറ്റിക്ക് താല്‍ക്കാലിക ഷെല്‍ട്ടറുണ്ട്. മൃഗങ്ങളെ പിടികൂടുക, വന്ധ്യംകരണം നടത്തുക, വാക്‌സിനേഷന്‍ നല്‍കുക, യഥാര്‍ത്ഥ സ്ഥലങ്ങളിലേക്ക് തിരികെയെത്തിക്കുക എന്നിവയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. വെബ്‌സൈറ്റ് വഴി മൃഗങ്ങളെ ദത്തെടുക്കാനും ജനങ്ങള്‍ക്ക് അവസരം നല്‍കുന്നു. തെരുവ് മൃഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ 800900 എന്ന നമ്പറില്‍ മുനിസിപ്പാലിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യാം.
World's first 'Ehsaan Stations' coming to Dubai




































