ദുബായ്: (gcc.truevisionnews.com) പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിലും പ്രവാസികൾക്ക് ആശ്വാസമേകി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു.
മാർച്ച് 10-ന് യുഎഇയിലേക്ക് മാത്രമായി 32 പ്രത്യേക വിമാനങ്ങളാണ് ഇരു എയർലൈനുകളും ചേർന്ന് ക്രമീകരിച്ചിരിക്കുന്നത്. സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിലെ വ്യോമപാതകൾ തടസ്സമില്ലാതെ തുടരുന്നതിനാൽ ഈ മേഖലകളിലേക്കുള്ള വിമാന സർവീസുകൾ സാധാരണ നിലയിൽ തന്നെ മുന്നോട്ട് പോകുമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രത്യേക സർവീസുകളുടെ ഭാഗമായി ദുബായിലേക്ക് മാത്രം എയർ ഇന്ത്യയുടെ 10 നോൺ-ഷെഡ്യൂൾഡ് വിമാനങ്ങൾ സർവീസ് നടത്തും. മുംബൈയിൽ നിന്ന് മൂന്നും ഡൽഹിയിൽ നിന്ന് രണ്ടും റൗണ്ട് ട്രിപ്പുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.
എയർ ഇന്ത്യ എക്‌സ്‌പ്രസ് മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്ക് ഓരോ റൗണ്ട് ട്രിപ്പുകൾ വീതം നടത്തും. ഇതിനുപുറമെ അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലേക്ക് കൊച്ചി, മുംബൈ, ഡൽഹി തുടങ്ങി വിവിധ നഗരങ്ങളിൽ നിന്നായി 18 സർവീസുകൾ കൂടി എയർ ഇന്ത്യ എക്‌സ്‌പ്രസ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ജിദ്ദയിലേക്കും മസ്‌കറ്റിലേക്കും കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നടക്കം ആകെ 28 സർവീസുകൾ കൂടി ഉണ്ടാകുമെന്ന് എയർലൈൻ പ്രതിനിധികൾ അറിയിച്ചു. പ്രതിസന്ധി ഘട്ടത്തിൽ യാത്രക്കാരുടെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനായി ആകർഷകമായ ഇളവുകളും എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.
ടിക്കറ്റുകൾ റീബുക്ക് ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള സൗകര്യം വെബ്‌സൈറ്റ് വഴി ലഭ്യമാണ്. പ്രത്യേകിച്ച് യുഎഇയിൽ നിന്ന് യാത്ര ബുക്ക് ചെയ്തിട്ടുള്ളവർക്ക് അധിക നിരക്കുകൾ നൽകാതെ തന്നെ ഇന്ത്യയിലെ ഏത് നഗരത്തിലേക്കും യാത്ര മാറ്റാൻ സാധിക്കുമെന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാകും.
Air India extends support to expatriates


































