അബൂദാബി: (gcc.truevisionnews.com) അബൂദബിയിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പ്രവാസികൾക്ക് പരിക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
എമിറേറ്റിലെ രണ്ട് വ്യത്യസ്തയിടങ്ങളിലായാണ് ഈ അപകടങ്ങൾ സംഭവിച്ചത്. പരിക്കേറ്റവരിൽ ഒരാൾ ജോർഡൻ പൗരനും മറ്റൊരാൾ ഈജിപ്ഷ്യൻ പൗരനുമാണ്. ആദ്യ സംഭവത്തിൽ ജോർഡൻ സ്വദേശിക്ക് നിസാര പരിക്കേറ്റപ്പോൾ, രണ്ടാമത്തെ സംഭവത്തിൽ ഈജിപ്ഷ്യൻ സ്വദേശിയുടെ പരിക്ക് അല്പം ഗൗരവതരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
സംഭവം നടന്നാലുടൻ തന്നെ ദ്രുതകർമ്മ സേന സ്ഥലത്തെത്തി പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ ഔദ്യോഗിക സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കൂടാതെ, സ്ഥിരീകരിക്കാത്ത വിവരങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്തെ ജനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യോമ പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയോടെ നിരീക്ഷണം തുടരുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Two expatriates injured in debris fall during missile defense


































