കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥയിൽ നേരിയ അയവുണ്ടായതോടെ, താൽക്കാലികമായി നിർത്തിവെച്ചിരുന്ന തറാവീഹ്, ഖിയാം നമസ്കാരങ്ങൾ ശനിയാഴ്ച മുതൽ പുനരാരംഭിച്ചു.
നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി കർശനമായ സമയക്രമീകരണങ്ങളോടെയാണ് പള്ളികളിൽ നമസ്കാരം നടത്താൻ ഔഖാഫ് മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. വിശ്വാസികളുടെ സുരക്ഷയ്ക്കും പൊതുതാൽപ്പര്യത്തിനുമാണ് മുൻഗണന നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
പുതിയ നിർദ്ദേശപ്രകാരം ഇശാ നമസ്കാരത്തിന് ശേഷമുള്ള തറാവീഹ് 20 മിനിറ്റിനുള്ളിൽ പൂർത്തിയാക്കേണ്ടതുണ്ട്. അർധരാത്രി 12 മണിക്ക് ആരംഭിക്കുന്ന ഖിയാം നമസ്കാരം 12:30 ഓടെ അവസാനിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.
രാജ്യത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഏർപ്പെടുത്തിയ ഈ നിയന്ത്രണങ്ങൾ വിശ്വാസികൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്. യുദ്ധഭീതിക്കും സംഘർഷങ്ങൾക്കും ഇടയിൽ ആത്മീയ കർമ്മങ്ങൾക്കായി പള്ളികൾ വീണ്ടും തുറന്നത് കുവൈത്തിലെ പ്രവാസികളടക്കമുള്ള വിശ്വാസികൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്.
Taraweeh prayers resume in Kuwait

































