ദുബായ്: (truevisionnews.com) പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കനത്ത യുദ്ധഭീഷണിക്കിടയിലും വിമാന സർവീസുകൾ ഭാഗികമായി പുനരാംഭിക്കുന്നത് പ്രവാസികൾക്ക് ഉൾപ്പെടെ വലിയ ആശ്വാസമാകുന്നു. സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന സർവീസുകൾ എമിറേറ്റ്‌സ് എയർലൈൻസ് ഇന്ന് ഉച്ചയ്ക്ക് ശേഷം പുനരാരംഭിച്ചു.
ടിക്കറ്റ് കൺഫേം ആയ യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെടാമെന്നും ദുബായ് വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് കണക്ഷൻ വിമാനങ്ങൾ ലഭ്യമാണെങ്കിൽ യാത്ര തുടരാമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ ഷെഡ്യൂളുകളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും കമ്പനി അറിയിച്ചു. അതേസമയം, യുഎഇയിൽ മിസൈൽ ആക്രമണ ഭീഷണി നിലനിൽക്കുന്നതായി ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം അതീവ ജാഗ്രതയിലാണെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നുമാണ് നിർദ്ദേശം. ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളിൽ പരിക്കേറ്റ പ്രവാസികളെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ച് ആശ്വസിപ്പിച്ചു.
പൊതുജന സുരക്ഷ മുൻനിർത്തി ദുബായ് ഭരണകൂടം കൂടുതൽ കർശനമായ നിയമങ്ങളും പാസാക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ പ്രധാന എണ്ണപ്പാടമായ അൽ ഷൈബയെ ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ പ്രതിരോധ സേന വിജയകരമായി തകർത്തു.
പ്രതിദിനം പത്തു ലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കുന്ന സൗദി ആരാംകോയുടെ നിർണ്ണായക കേന്ദ്രമാണിത്. റിയാദ് നഗരത്തെയും പ്രിൻസ് സുൽത്താൻ എയർബേസിനെയും ലക്ഷ്യമിട്ടും നീക്കങ്ങളുണ്ടായി. മേഖലയിലെ മറ്റ് രാജ്യങ്ങളായ ബഹ്‌റൈനിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പരിമിതമായ തോതിൽ സർവീസുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കുവൈത്തും തങ്ങളുടെ പൗരന്മാരെയും യാത്രക്കാരെയും സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ്.
Emirates' new announcement after suspending services


































