മനാമ: (gcc.truevisionnews.com) രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധ സംവിധാനങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി സൈനിക നടപടികള്‍, വാഹന വ്യൂഹങ്ങളുടെ നീക്കം, സൈനിക യൂണിറ്റുകളുടെ സ്ഥാനങ്ങള്‍ എന്നിവ ചിത്രീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് (ബിഡിഎഫ്) ജനറല്‍ കമാന്‍ഡ് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. രാജ്യത്തിന്റെ സുപ്രധാന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും നിലവിലെ അസാധാരണ സാഹചര്യങ്ങള്‍ കണക്കിലെടുത്തുമാണ് ഈ നടപടി.
സൈനിക കേന്ദ്രങ്ങള്‍, പ്രതിരോധ നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദരേഖകള്‍ അല്ലെങ്കില്‍ മറ്റ് വിവരങ്ങള്‍ എന്നിവ പകര്‍ത്തുന്നതും സോഷ്യല്‍ മീഡിയ വഴിയോ മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ പങ്കുവെക്കുന്നതും കുറ്റകരമാണ്. വ്യാജ ഉള്ളടക്കങ്ങള്‍, സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നതിനും വിലക്കുണ്ട്.
ദേശീയ സുരക്ഷയെ ബാധിക്കുന്നതോ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെക്കാന്‍ സഹായിക്കുന്നതോ ആയ ഇത്തരം പ്രവൃത്തികള്‍ രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്നും ബിഡിഎഫ് മുന്നറിയിപ്പ് നല്‍കി. എല്ലാ പൗരന്മാരും താമസക്കാരും തങ്ങളുടെ ദേശീയ ഉത്തരവാദിത്തം ഉയര്‍ത്തിപ്പിടിക്കണമെന്നും ഈ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ബിഡിഎഫ് അഭ്യര്‍ത്ഥിച്ചു.
ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും സൈനിക കേന്ദ്രങ്ങളില്‍ നിന്നും വാഹനവ്യൂഹങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും പ്രതിരോധ സേന അഭ്യര്‍ത്ഥിച്ചു.
Bahrain imposes strict ban on filming and disseminating military operations


























