(https://gcc.truevisionnews.com/) പശ്ചിമേഷ്യൻ യുദ്ധം കടുക്കുന്നതിനിടെ കുവൈറ്റിനെ ലക്ഷ്യം വെച്ചുണ്ടായ വൻ ആക്രമണത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം. ഇറാന്റെ ആക്രമണം ആരംഭിച്ചതുമുതൽ കുവൈത്തിന്റെ ഭൂപ്രദേശത്തേയ്ക്ക് ലക്ഷ്യമിട്ട് വിക്ഷേപിച്ച 97 ബാലിസ്റ്റിക് മിസൈലുകളും 283 ഡ്രോണുകളും വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുൽഅസീസ് അൽ-അത്‌വാൻ അറിയിച്ചു.
ആക്രമണത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യമിട്ട മിസൈൽ വിക്ഷേപണങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞതായും ആക്രമണങ്ങളെ തടഞ്ഞ് നിർവീര്യമാക്കിയതായും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ വ്യോമാതിർത്തിയും പരമാധികാരവും സംരക്ഷിക്കുന്നതിൽ സേന ഉയർന്ന കാര്യക്ഷമതയും പരമാവധി ജാഗ്രതയും പുലർത്തിയതായും കൂട്ടിച്ചേർത്തു.
തടയൽ നടപടികളുടെ ഭാഗമായി മിസൈൽ അവശിഷ്ടങ്ങൾ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പതിച്ചതിനെ തുടർന്ന് പരിമിതമായ വസ്തു നാശനഷ്ടങ്ങൾ ഉണ്ടായതായി മന്ത്രാലയം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
രാജ്യത്തിന്റെ സുരക്ഷയും പൊതുജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി സൈനിക വിഭാഗങ്ങൾ ഉയർന്ന ജാഗ്രതയിൽ പ്രവർത്തിക്കുന്നു. നിലവിലെ സാഹചര്യം നിരന്തരം വിലയിരുത്തി ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Missile-drone attack targeting Kuwait, official spokesperson for the Ministry of Defense
























