റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മാഈൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം - മക്ക റോഡിലെ മഹ്‌ലൂമിയ എന്ന സ്ഥലത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
മലയാളി ഉംറ ഗ്രൂപ്പിന്റെ കീഴിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ഹോത്ത ബനീ തമീമിൽ നിന്ന് തീർഥാടകരുമായി ബസ് പുറപ്പെട്ടത്. യാത്രാമധ്യേ ഹരീഖ് പട്ടണത്തിലെത്തി സുബഹി നമസ്കാരം നിർവഹിച്ച ശേഷം സംഘം യാത്ര തുടർന്നു. ബസിന്റെ ബ്രേക്കിന് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു വർക്ക്ഷോപ്പിൽ കയറ്റി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിന് ശേഷം യാത്ര തുടരുന്നതിനിടെയാണ് മഹ്‌ലൂമിയയിൽ വെച്ച് ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.
ടയർ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുകൾ വശത്തെ പാളികൾ തകർന്നുമാറുകയും, ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഷീബയും ഇസ്മാഈലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു.
ബസിന്റെ മുൻഭാഗവും പൂർണമായും തകർന്നു. തകർന്ന വിടവുകളിലൂടെയാണ് മറ്റ് യാത്രക്കാർ പുറത്തിറങ്ങിയത്. ആദ്യം പുറത്തെത്തിയവർ ചേർന്നാണ് ബാക്കിയുള്ളവരെ രക്ഷപ്പെടുത്തിയത്. അപകടം നടന്നത് വിജനമായ സ്ഥലത്താണ്. വിവരമറിഞ്ഞ ഉടൻ പൊലീസും റെഡ് ക്രസൻറും ആംബുലൻസുകളും എത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.
ബസിലുണ്ടായിരുന്ന 50 ഓളം യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ മലയാളികൾക്ക് പുറമെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി വരികയാണ്. മരിച്ച ഷീബ ഭർത്താവിനോടൊപ്പം വർഷങ്ങളായി ഹോത്ത ബനീ തമീമിൽ താമസിച്ചുവരികയായിരുന്നു.
Umrah pilgrims' bus overturns in Saudi Arabia Two Malayalis die several injured


































