ദുബായ്/റിയാദ്: (https://gcc.truevisionnews.com/) റമദാൻ ഉംറ സീസൺ സജീവമാകാനിരിക്കെ തീർത്ഥാടകർക്ക് സേവനങ്ങളിൽ വീഴ്ച വരുത്തിയ 1,800 വിദേശ ഉംറ ഏജൻസികളെ സൗദി അറേബ്യ സസ്‌പെൻഡ് ചെയ്തു. കൃത്യമായ സേവനം നൽകാത്തതും പ്രവർത്തനങ്ങളിലെ പോരായ്മകളുമാണ് കർശന നടപടിക്ക് കാരണമായത്.
സൗദിയുടെ ഈ അപ്രതീക്ഷിത തീരുമാനം യുഎഇയിലെ ട്രാവൽ ഓപ്പറേറ്റർമാർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. റമദാൻ മാസത്തിൽ ഉംറ നിർവ്വഹിക്കാൻ തയ്യാറെടുക്കുന്നവർ അംഗീകൃത ഏജൻസികൾ വഴി മാത്രം യാത്ര പ്ലാൻ ചെയ്യണമെന്നും, ഔദ്യോഗിക പ്ലാനുകളിൽ നിന്ന് മാറരുതെന്നും യുഎഇയിലെ ഏജൻസികൾ തീർത്ഥാടകരോട് അഭ്യർത്ഥിച്ചു.
തീർത്ഥാടകർ സൗദിയിൽ എത്തുന്ന നിമിഷം മുതൽ മടങ്ങിപ്പോകുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഇനി മുതൽ സൗദി അറേബ്യ കർശനമായി നിരീക്ഷിക്കും. വിസ വിവരങ്ങൾ, ഹോട്ടൽ ബുക്കിംഗ്, ഗതാഗത സൗകര്യങ്ങൾ, മടക്കയാത്രയുടെ തീയതി എന്നിവയെല്ലാം സിസ്റ്റം വഴി ട്രാക്ക് ചെയ്യുമെന്ന് യുഎഇയിലെ ഉംറ ഓപ്പറേറ്റർമാർ അറിയിച്ചു.
സിസ്റ്റത്തിൽ രേഖപ്പെടുത്തിയ പ്ലാനും തീർത്ഥാടകന്റെ യഥാർത്ഥ യാത്രയും തമ്മിൽ എന്തെങ്കിലും വ്യത്യാസം വന്നാൽ, ആ തീർത്ഥാടകനെ കൊണ്ടുവന്ന ട്രാവൽ ഏജൻസി ഇതിന് ഉത്തരവാദിയാകേണ്ടി വരും.
UAE warns of huge fraud risk during Umrah pilgrimage

































