യാംബു: (https://gcc.truevisionnews.com/) നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മലപ്പുറം പെരുമണ്ണ ക്ലാരി ചെട്ടിയാംകിണർ സ്വദേശി പറപ്പത്തൊടി മൊയ്തീൻ (69) അന്തരിച്ചു . കുറച്ചു ദിവസങ്ങളായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടെ ചൊവ്വാഴ്ച രാവിലെ മരണം.
23-ാം വയസ്സിൽ സൗദിയിലെ ഹാഇലെത്തിയ മൊയ്തീൻ രണ്ടു വർഷം അവിടെ ജോലിചെയ്ത ശേഷം യാംബുവിലെ പ്രമുഖ സ്പോർട്സ് ആൻഡ് ഗെയിംസ് ക്ലബ്ബായ 'റദ് വ സഊദിയ' യിൽ 41 വർഷമായി ജീവനക്കാരനായി സേവനം ചെയ്തു.
2024 സെപ്റ്റംബറിലാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. സൗദി സുഹൃത്തുക്കൾ 'മുഹ് യി' എന്ന് സ്നേഹപൂർവം വിളിച്ചിരുന്ന അദ്ദേഹത്തിന് നാട്ടിലേക്ക് പോകുന്ന വേളയിൽ സ്വദേശികൾ നൽകിയ ജനകീയ യാത്രയയപ്പ് അറബ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വി.ഐ.പി പരിവേഷത്തോടെ യാത്രയയപ്പ് ചടങ്ങിലേക്ക് ആനയിച്ചിരുന്ന മൊയ്തീന് സ്വദേശികൾ നൽകിയിരുന്ന പരിഗണന വേറിട്ടതായിരുന്നു.
പരേതനായ പറപ്പത്തൊടി കുഞ്ഞലവി ഹാജിയുടെയും ആയിഷ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ വെള്ളത്തുമാട്ടിൽ. മക്കൾ: അബ്ദുൽ ജബ്ബാർ (യാംബു), ജാബിർ (ദുബൈ), ജസീം ഫർസാൻ, ഫർഹാന ജെബിൻ. മരുമക്കൾ: ഷിബിൻ തിരൂർ, ഷമീല വേങ്ങര, ഹസ്ന.
Former Yambu expatriate Malappuram native passes away in his hometown


































